തിരുവനന്തപുരം: അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ഉഷാ കുമാരിയെ മാറ്റിയതില്‍ പ്രതിഷേധം ശക്‌തമാകുന്നു. ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചതിനെതിരെ ആണ് പ്രതിഷേധം ഉയരുന്നത്. കുന്നത്തുമല സ്‌കൂള്‍ അടച്ചുപൂട്ടിയതും അധ്യാപികയെ പിരിച്ചുവിട്ടതും ശരിയായ നടപടിയല്ലെന്നാണ് അമ്പൂരി പഞ്ചായത്തംഗങ്ങളും നാട്ടുകാരും പറയുന്നത്.
ഉഷാ കുമാരിയുടെ സേവനം കണക്കിലെടുത്ത് അവരെ ഉയര്‍ന്ന തസ്‌തികയില്‍ നിയമിക്കണമെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് മംഗലശേരി ആവശ്യപ്പെട്ടു. സ്‌കൂള്‍ അടച്ചു പൂട്ടിയതിനാല്‍ വിദ്യാർഥികളുടെ ഭാവിയെക്കരുതിയും നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. കുന്നത്തുമല സ്‌കൂള്‍ തുറന്ന് ആദിവാസി കുട്ടികള്‍ക്ക് വീടിനടുത്ത് പഠന സൗകര്യമൊരുക്കണമെന്നും പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെടുന്നു.
കുന്നത്തുമല ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടി വിദ്യാർഥികളെ ഹോസ്‌റ്റലിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് പ്രതിഷേധത്തിന് കാരണമായത്. ഉഷാ കുമാരിയെ മറ്റൊരു തസ്‌തികയിലേക്ക് നിയമിക്കുന്നതില്‍ യോഗ്യതയാണ് തടസമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പേരൂര്‍ക്കടയിലെ പിഎസ്എന്‍എം സ്‌കൂളിലാണ് ഉഷാ കുമാരിയെ പ്യൂണായി നിയമിച്ചിരിക്കുന്നത്. ഇന്നലെ മുതലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്.
പുഴയും കാടും താണ്ടി മൂന്ന് മണിക്കൂറോളം യാത്ര ചെയ്‌താണ് രണ്ട് പതിറ്റാണ്ടോളം ഉഷാ കുമാരി കുന്നത്തുമല സ്‌കൂളിലെത്തി ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാർഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയിരുന്നത്. ത്യാഗപൂര്‍ണമായ ഈ സേവനത്തിന്റെ പേരില്‍ ദേശീയ തലത്തില്‍ തന്നെ ഉഷാ കുമാരി ടീച്ചര്‍ ശ്രദ്ധ നേടിയിരുന്നു.
Most Read: വിദേശകാര്യ സംഘം അഫ്‌ഗാനിൽ; ഇന്ത്യ നൽകിയ സഹായം വിലയിരുത്തും