കാബൂൾ: വിദേശകാര്യ മന്ത്രാലയ സംഘം അഫ്‌ഗാനിസ്‌ഥാനിൽ. താലിബാൻ ഭരണമേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദർശമാണിത്. ഉന്നത താലിബാൻ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജെപി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഇന്ത്യ അഫ്‌ഗാന് നൽകിയ സഹായം വിലയിരുത്തും. പലഘട്ടങ്ങളിലായി 20,000 മെട്രിക് ടൺ ഗോതമ്പ്, അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ, 13 ടൺ മറ്റ് മരുന്നുകൾ എന്നിവ ഇന്ത്യ നൽകിയിരുന്നു.
ആവശ്യമെങ്കിൽ കൂടുതൽ സഹായം നൽകുമെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. അതേസമയം, ഇന്ത്യക്കെതിരായി അഫ്‌ഗാനിസ്‌ഥാനിൽ തീവ്രവാദ ഗ്രൂപ്പുകൾ ശക്‌തിപ്പെടുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ സന്ദർശനം. ഇന്ത്യ അഫ്‌ഗാന്റെ നല്ല പങ്കാളിയാണെന്നും എന്നാൽ, തീവ്രവാദ പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read: ചോദ്യം ചെയ്യലിന് ഹാജരായില്ല; പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും