തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും. കേസിൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പിസി ജോർജ് തിരുവനന്തപുരം ഫോർട്ട് പോലീസ് അസിസ്‌റ്റന്റ് കമ്മിഷണർക്ക് കത്തയച്ചിരുന്നു.
ഇതോടെയാണ് പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പോലീസിന്റെ തീരുമാനം. കേസിൽ ചോദ്യം ചെയ്യലിനായി ഞായറാഴ്‌ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു.
ആരോഗ്യ പ്രശ്‌നങ്ങളും രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അതിന് പിന്നാലെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയും ചെയ്‌തു. ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണെന്നാണ് പോലീസിന്റെ വിശദീകരണം.
Most Read: നാഷണൽ ഹെറാൾഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല