ന്യൂഡൽഹി: സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്ന നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോളിൽ അന്തിമ തീരുമാനം ആയി. ദേശീയ ടെസ്റ്റിംഗ് ഏജൻസി തയ്യാറാക്കിയ പ്രോട്ടോക്കോൾ പ്രകാരം പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ശരീര ഊഷ്മാവ് കൂടിയ കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക ഹാളുകളിൽ സജ്ജീകരണം ഒരുക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്തു ശരീര പരിശോധനയും ഒഴിവാക്കും. എന്നാൽ വിദ്യാർത്ഥികൾ മാസ്കുകൾ നിർബന്ധമായും ധരിച്ചിരിക്കണം. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്കായി ഗ്ലൗസുകൾ, മാസ്‌കുകൾ, സാനിറ്റൈസറുകൾ തുടങ്ങിയവ പരീക്ഷാ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കും. കൂടാതെ അദ്ധ്യാപകർ മാസ്‌കിനൊപ്പം ഗ്ലൗസും ധരിക്കണം എന്നും നിർദേശമുണ്ട്. പരീക്ഷാ ഹാളിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കുടിവെള്ളം ലഭ്യമാക്കുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു.
നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷ മാറ്റുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് പരീക്ഷക്കുള്ള പ്രോട്ടോക്കോൾ തയ്യാറാക്കിയത്. സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്ന പരീക്ഷയിൽ രാജ്യത്ത് 25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് സെപ്റ്റംബർ 13 നും ഐഐടി ഉൾപ്പടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ജോയിൻറ് എൻട്രൻസ് പരീക്ഷ സെപ്റ്റംബർ ഒന്ന് മുതൽ 6 വരെയും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്റ്റംബർ 27നാണ് നടക്കുക. മുൻപ് രണ്ട് തവണയാണ് കോവിഡിനെ തുടർന്ന് നീറ്റ് പരീക്ഷ മാറ്റിവെച്ചിരുന്നത്. സംസ്ഥാനത്തു കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ വീണ്ടും പരീക്ഷ തിയ്യതി മാറ്റണമെന്ന് ആവശ്യം ഉയരുകയും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പരീക്ഷ നീട്ടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹർജികൾ തള്ളുകയായിരുന്നു.