കൊല്ലം: ആയൂരിൽ നീറ്റ് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് എൻടിഎ. ഡോ. സാധന പരഷാർ, ഒആർ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് സമിതി അംഗങ്ങൾ. തിരുവനന്തപുരം സരസ്വതി വിദ്യാലയം പ്രിൻസിപ്പലാണ് ഷൈലജ.
അന്വേഷണം നടത്തി നാല് ആഴ്‌ചക്കകം സമിതി റിപ്പോർട് നൽകണം. കൊല്ലം ആയൂരിലെ നീറ്റ് കേന്ദ്രത്തിലെ നടപടിയെ കുറിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എൻടിഎ സമിതിയെ നിയോഗിച്ചത്. എൻടിഎയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വിദ്യാർഥിനികളുടെ പരാതിക്ക് തെളിവില്ലെന്നാണ് വ്യക്‌തമാക്കിയത്.
സംഭവത്തെ കുറിച്ച് പരീക്ഷാ കേന്ദ്രത്തിന്റെ സൂപ്രണ്ട്, നിരീക്ഷകൻ, സിറ്റി കോർഡിനേറ്റർ എന്നിവർ നൽകിയ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു ഇത്. എന്നാൽ, പാർലമെന്റിൽ അടക്കം കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം ഉയർത്തിയതും ദേശീയ ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും സ്വമേധയാ കേസ് എടുത്തതും കൂടി കണക്കിലെടുത്താണ് പുതിയ നടപടി.
അന്വേഷണ സമിതി കൊല്ലത്ത് എത്തി വിവരങ്ങൾ ശേഖരിക്കും. വിദ്യാർഥിനികളെ നേരിട്ട് കാണുമെന്നാണ് വിവരം. ഒന്നിലധികം വിദ്യാർഥിനികൾ പരീക്ഷ സെന്ററിലെ പരിശോധന സംബന്ധിച്ച് പരാതി ഉയർത്തിയിരുന്നു. അതിനിടെ, വിദ്യാർഥിനികളുടെ അടിവസ്‌ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തിൽ അറസ്‌റ്റിലായ 5 പ്രതികളുടെയും ജാമ്യാപേക്ഷ കടയ്‌ക്കൽ മജിസ്‌ട്രേറ്റ് കോടതി തള്ളി.
ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ഏജൻസിയായ സ്‌റ്റാർ സെക്യൂരിറ്റി നിയോഗിച്ച മൂന്നുപേരെയും കോളേജ് ശുചീകരണ ജീവനക്കാരായ രണ്ടുപേരെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കോളേജ് ശുചീകരണ ജീവനക്കാരായ ആയൂർ സ്വദേശികളായ എസ് മറിയാമ്മ, കെ മറിയാമ്മ, സ്‌റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോൽസന ജോബി, ബീന എന്നിവരാണ് ഇപ്പോൾ കസ്‌റ്റഡിയിലുള്ളത്.
Most Read: മുഖ്യമന്ത്രി ഭീരു, ചർച്ചയിൽ നിന്ന് പോലും ഒളിച്ചോടുന്നു; വിഡി സതീശൻ