ദോഹ: ഖത്തർ- ബഹ്റൈൻ വിമാന സർവീസുകൾ ഈ മാസം 25 മുതൽ പുനരാരംഭിക്കും. ബഹ്റൈൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് ഏവിയേഷൻ വിഭാഗം അറിയിക്കുന്നത്.
ഏപ്രിൽ 12ന് സൗദി തലസ്‌ഥാനമായ റിയാദിലെ ഗൾഫ് സഹകരണ കൗൺസിൽ ആസ്‌ഥാനത്ത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളുടെ ഫലമായാണ് നയതന്ത്ര ബന്ധവും വ്യോമ സേവനയും പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഖത്തറിന് മേൽ ബഹ്റൈൻ ഉൾപ്പടെയുള്ള നാല് അയൽ രാജ്യങ്ങൾ 2017 ജൂൺ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്.
രാഷ്‌ട്രീയ, സാമ്പത്തിക, നയതന്ത്ര ഉപരോധം പ്രഖ്യാപിക്കുകയും നീണ്ട മൂന്നര വർഷത്തിന് ശേഷം 2021 ജനുവരി അഞ്ചിന് സൗദിയിൽ നടന്ന ജിസിസി ഉച്ചകോടിയിൽ ഒപ്പുവെച്ച അൽ ഉല കരാറിനെ തുടർന്ന് ഉപരോധം പിൻവലിക്കുകയും ചെയ്‌തിരുന്നെങ്കിലും ബഹ്റൈനുമായുള്ള ഭിന്നത പരിഹരിച്ചിരുന്നില്ല. ഈ വർഷം തുടക്കത്തിലാണ് ഖത്തർ-ബഹ്റൈൻ അധികൃതർ ചർച്ച നടത്തി ഭിന്നത പരിഹരിച്ചു നയതന്ത്ര ബന്ധം പുനഃസ്‌ഥാപിക്കാൻ തീരുമാനമായത്.
Most Read: ഏഴ് വർഷമായി കെട്ടിടനിർമാണ മേഖലയിൽ തൊഴിൽ; വെല്ലുവിളികളെ അതിജീവിച്ചു 31-കാരി