ജീവിക്കാൻ മാന്യമായ ഒരു ജോലി എന്നതാണ് മുഖ്യം. ആത്‌മവിശ്വാസം ഉണ്ടെങ്കിൽ എന്ത് ജോലിയും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് 31 കാരിയായ കാമില ബെർണൽ. ആൺ-പെൺ വ്യത്യാസമില്ലാതെ, ജീവിക്കാൻ വേണ്ടി എന്ത് ജോലിയും ചെയ്യാമെന്ന ഉറച്ച വിശ്വാസത്തിലാണ്, കാമില ബെർണൽ എന്ന യുവതി പുരുഷൻമാർക്കൊപ്പം കെട്ടിടനിർമാണ മേഖലയിൽ തൊഴിൽ ചെയ്‌ത് മികച്ച വരുമാനം കണ്ടെത്തുന്നത്.
ഒരു ഗ്രാഫിക് ഡിസൈനർ ആകാൻ കൊതിച്ച കാമില യാദൃശ്‌ചികമായാണ് നിർമാണ മേഖലയിൽ എത്തിപ്പെട്ടത്. കുറച്ചു കാലം ഒരു ഹോസ്‌പിറ്റലിൽ ജോലി ചെയ്‌ത കാമില ബെർണൽ ഒരു സുഹൃത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് കെട്ടിട നിർമാണ മേഖലയിലേക്ക് കടന്നുവരുന്നത്. ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന കാമില ഏഴ് വർഷം മുമ്പാണ് നിർമാണ തൊഴിലാളിലായി ജോലി തുടങ്ങിയത്.
എന്നും രാവിലെ ഏഴ് മണിക്ക് സൈറ്റിൽ എത്തും. എട്ട് മണിക്കൂർ ആണ് ജോലി. ‘സ്‌കോളിയോസിസ്’ എന്ന നട്ടെല്ല് രോഗബാധയായിട്ടും കാമില തന്റെ ജോലിയിൽ നിന്നും വിട്ടുനിൽക്കാൻ തയ്യാറല്ല. താൻ ചെയ്‌ത എല്ലാ ജോലികളിൽ നിന്നും ഏറെ ഇഷ്‌ടം ഉള്ളത് നിർമാണ മേഖലയിലെ തൊഴിലാണെന്നാണ് കാമില പറയുന്നത്.
എന്നാൽ, തൊഴിൽ മേഖലയിൽ താൻ ഇപ്പോഴും നേരിടുന്ന വെല്ലുവിളി തന്റെ രോഗമോ ശാരീരിക ബുദ്ധിമുട്ടുകളോ അല്ലെന്നാണ് കാമില പറയുന്നത്. മറിച്ചു നിരവധി സ്‌റ്റീരിയോടൈപ്പിക് അഭിപ്രായങ്ങളും വിധിന്യായങ്ങളും തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ്. തന്റെ കൊളംബിയൻ വംശീയതയും ലിംഗ വിവേചനവും ആയിരുന്നു വലിയ വെല്ലുവിളി ആയതെന്നും, തുടക്ക കാലത്ത് ഒരു സ്‌ത്രീയായ താൻ ഈ ജോലിക്ക് ഇറങ്ങിയത് ഏറെ പ്രതിസന്ധി സൃഷ്‌ടിച്ചുവെന്നും കാമില പറയുന്നു.
എന്നാൽ, ആ വെല്ലുവിളികളെ താൻ അതിജീവിച്ചു കൊണ്ടിരിക്കുക ആണെന്നും പുരുഷൻമാർക്ക് കഴിയുന്നത് പോലെ നിർമാണ ജോലികൾ സ്‌ത്രീകൾക്കും ചെയ്യാൻ കഴിയുമെന്ന് കാണിച്ചു മറ്റു സ്‌ത്രീകൾക്ക് പ്രചോദനം ആകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാമില. ഇൻസ്‌റ്റാഗ്രാമിൽ സജീവമായ കാമിലക്ക് നിലവിൽ ആറായിരത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
Most Read: മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; പ്രഖ്യാപനം ഉടൻ- സത്യപ്രതിജ്‌ഞ നാളെ