ന്യൂഡെല്‍ഹി: ഡെൽഹി ലജ്‌പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥ റാബിയ സെയ്‌ഫിയെ ബലാല്‍സംഗം ചെയ്‌താണ് അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ ലജ്‌പത് നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്നും കുടുംബം.
ഓഗസ്‌റ്റ് 26നാണ് റാബിയ സെയ്‌ഫി കൊലചെയ്യപ്പെട്ടത്. കൊലപാതകം അതിക്രൂരമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അവരുടെ കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ രണ്ടും മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നതായി നിരവധിയാളുകൾ സമൂഹ മാദ്ധ്യമങ്ങൾവഴി പറയുന്നു. ശരീരത്തിലുടനീളം ധാരാളം മുറിവുകളുണ്ടായിരുന്നതായി പോലീസും വ്യക്‌തമാക്കുന്നുണ്ട്. അൻപതിലധികം തവണ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
നിരവധി ദുരൂഹതകളുള്ള ഈ കേസില്‍ റാബിയയുടെ കൊലയാളിയാണെന്ന് അവകാശപ്പെട്ട് നിസാമുദ്ദീന്‍ എന്നയാള്‍ രംഗത്തുവന്നിട്ടുണ്ട്. റാബിയയെ താന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. നിസാമുദ്ദീനെതിരേ പോലീസ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്‌തു. എന്നാൽ, പ്രതിയെന്ന് പറഞ്ഞു വന്നിരിക്കുന്ന ഇയാളെ കോടികൾ വാഗ്‌ദാനം ചെയ്‌തും ലക്ഷങ്ങൾ മുൻകൂറായി നൽകിയും സൃഷ്‌ടിച്ചെടുത്തതാണെന്ന് റാബിയയുടെ ബന്ധുക്കൾ പറയുന്നു.
അതിന് കാരണമായി ഇവർ ചൂണ്ടികാണിക്കുന്നത്; ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസിലെ ഒരു രഹസ്യ അറയെക്കുറിച്ച് തന്റെ മകള്‍ക്കറിയാമെന്നും പ്രതിദിനം അവിടേക്ക് 3മുതൽ 4ലക്ഷം വരെ രൂപ അഴിമതിപ്പണമായി വരാറുണ്ടെന്നും റാബിയ, പിതാവ് സമിദ് അഹ്‌മദിനോട് പറഞ്ഞിരുന്നു എന്ന വിഷയമാണ്. മകൾ ഇത് പലപ്പോഴും പറഞ്ഞതായി പിതാവ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.
കേസിനെ വഴിതിരിച്ചുവിട്ട്, മാദ്ധ്യമങ്ങൾക്ക് മുന്നിൽ കൺഫ്യൂഷൻ സൃഷ്‌ടിച്ച് കേസിനെ പുകമറയിൽ നിറുത്തുക എന്നതിനും യഥാർഥ പ്രതികളെ രക്ഷിക്കുന്നതിനുമാണ് ഇപ്പോഴുള്ള പ്രതിയെ ഉണ്ടാക്കിയതെന്നാണ് കുടുംബം അടിവരയിടുന്നത്. നിസാമുദ്ദീൻ എന്നയാളുമായി മകള്‍ വിവാഹം കഴിച്ചിട്ടില്ലെന്നും അതിനുള്ള തെളിവുകളൊന്നും പോലീസ് കാണിക്കുന്നില്ലെന്നും ഇവർ പറയുന്നു. ഓഗസ്‌റ്റ് 26ന് പോലീസില്‍ കീഴടങ്ങിയെന്ന് പോലീസ് അവകാശപ്പെടുന്ന ഇയാളെ എന്തുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്ന ഗുരുതരമായ സംശയവും കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.
Related Read: പോലീസ് ഓഫിസർ റാബിയ സെയ്‌ഫിയുടെ കൊലപാതകം; നിഗൂഢതകൾ ഒഴിയുന്നില്ല