ന്യൂഡെൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി താപ്‌സി പന്നു എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലും നടത്തിയ റെയ്‌ഡിൽ കോടികളുടെ ക്രമകേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെ ഫാന്റം പ്രൊഡക്ഷൻ ഹൗസിൽ നടത്തിയ റെയ്‌ഡിൽ 300 കോടിയുടെ ക്രമകേട് കണ്ടെത്തിയെന്ന് ആദായ നികുതി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഫാന്റം പ്രൊഡക്ഷൻ ഹൗസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് മുംബൈയിലെയും പൂനെയിലെയും കശ്യപിന്റെയും താപ്‌സിയുടെയും ഉടമസ്‌ഥതയിലുള്ള 30ഓളം സ്‌ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. താരങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകളും ഏജൻസി ശേഖരിച്ചിരുന്നു.
കേന്ദ്ര സർക്കാർ നയങ്ങൾക്ക് എതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നവരാണ് അനുരാഗ് കശ്യപും താപ്‌സി പന്നുവും. കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് നേരത്തെ താപ്‌സി നടത്തിയ പ്രസ്‌താവനകൾ കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു.
അതേസമയം, ഭരണകൂട നയങ്ങൾക്ക് എതിരെ ശബ്‌ദിക്കുന്നവരെ അധികാര സ്‌ഥാപനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നിരവധിപേർ താരങ്ങൾക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.
Read also: അധികാരം ലഭിച്ചാൽ ഇവിഎം നിരോധിക്കും; അഖിലേഷ് യാദവ്