ന്യൂഡെൽഹി: സംവിധായകൻ അനുരാഗ് കശ്യപിനെയും താപ്‍സി പന്നുവിനെയും ഇൻകം ടാക്‌സ് പൂനെയിൽ ചോദ്യം ചെയ്യുന്നു. നികുതി വെട്ടിപ്പ് ആരോപിച്ച് ഇന്ന് ഇരുവരുടെയും വീടുകളിലും സ്‌ഥാപനങ്ങളിലും ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.
മുംബൈയിലും പൂനെയിലുമായി 30ഓളം സ്‌ഥലങ്ങളിൽ ഇൻകം ടാക്‌സ് റെയ്‌ഡ് നടന്നു. നിലവിൽ പ്രവർത്തന രഹിതമായ അനുരാഗ് കശ്യപിന്റെ ഫാന്റം ഫിലിംസ് പ്രൊഡക്ഷൻ ഹൗസും ഉദ്യോഗസ്‌ഥർ പരിശോധിച്ചു.
കേന്ദ്ര സർക്കാരിന്റെ ഭരണത്തെ നിരന്തരം വിമർശിച്ചിരുന്ന വ്യക്‌തികളാണ് താപ്‍സിയും അനുരാഗ് കശ്യപും. കർഷക പ്രക്ഷോഭം ഉൾപ്പടെയുള്ള കാര്യങ്ങളിൽ താപ്‍സി ശബ്‌ദമുയർത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്‌ത് കൊണ്ട് ഇരുവരും പോസ്‌റ്റ് ചെയ്യുന്ന ട്വീറ്റുകൾ ജനശ്രദ്ധ നേടാറുള്ളതുമാണ്. ഈ സാഹചര്യത്തിൽ താരങ്ങളുടെ വീടുകളിൽ നടന്ന റെയ്‌ഡിന് പിന്നിൽ കേന്ദ്രമാണെന്നാണ് പൊതു അഭിപ്രായം.
‘ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥർ അവർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തുന്നത്. വിഷയം പിന്നീട് കോടതിയിൽ പോകും’- കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ബിജെപി യോഗത്തിൽ പറഞ്ഞു. റെയ്‌ഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരായ അഭ്യൂഹങ്ങളും മന്ത്രി തള്ളി.
പൗരത്വ ബില്ലുകൾക്കെതിരെ കഴിഞ്ഞ വർഷം പ്രതിഷേധം നടക്കവേ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയുംഡെൽഹിയിലെ ഷഹീൻ ബാഗും കശ്യപ് സന്ദർശിച്ചിരുന്നു. കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് പോപ് താരം റിഹാന്നയുടെ ട്വീറ്റ് പങ്കുവെച്ച താപ്‍സി പന്നു കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു.
മഹാരാഷ്‌ട്രയിലെ ചില മന്ത്രിമാർ അനുരാഗ് കശ്യപിനെയും താപ്‍സി പന്നുവിനെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇൻകം ടാക്‌സ് റെയ്‌ഡിനെതിരെ ആഞ്ഞടിച്ച മന്ത്രിമാർ റെയ്‌ഡിന് പിന്നിൽ കേന്ദ്ര സർക്കാർ തന്നെയാണെന്ന് ഉറപ്പിച്ച് പറയുന്നു. മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇരുവരും ശബ്‌ദം ഉയർത്തിയിട്ടുണ്ട്. ഈ ശബ്‌ദം അടിച്ചമർത്താനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് റെയ്‌ഡ് എന്നുമാണ് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്കിന്റെ പ്രതികരണം.
Also Read: ഭീമ കൊറേഗാവ്; ഗൗതം നവലഖയുടെ ഹരജിയിൽ എൻഐക്ക് സുപ്രീം കോടതി നോട്ടീസ്