ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് വിസ നൽകുവാൻ 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ കാർത്തി ചിദംബരത്തിന്റെ വീട്ടിൽ നടന്ന റെയ്‌ഡിൽ ഐടി പാർലമെന്ററി സമിതിയുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ പിടിച്ചെടുത്തതിന് എതിരെ ശശി തരൂർ എംപി. നടപടിയിൽ അവകാശ ലംഘനം നടന്നെന്ന് ചൂണ്ടിക്കാട്ടി ശശി തരൂർ സ്‌പീക്കർക്ക് കത്തയച്ചു.
കാർത്തി ചിദംബരവും നേരത്തെ സ്‌പീക്കർക്ക് കത്തയച്ചിരുന്നു. ചൈനീസ് പൗരൻമാർക്ക് വിസ നൽകുവാൻ അൻപത് ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് കാർത്തി ചിദംബരം ചോദ്യം ചെയ്യൽ നേരിടുന്നത്. കേസിൽ ദിവസങ്ങളോളം കാർത്തിയെ സിബിഐ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ യാതൊരു തെളിവുമില്ലാത്ത പൊള്ളയായ കേസിലാണ് തന്നെ സിബിഐ പ്രതിയാക്കി ഇരിക്കുന്നതെന്നാണ് കാർത്തി ചിദംബരം പറയുന്നത്.
വിസ കൈക്കൂലി കേസിൽ കാർത്തി ചിദംബരത്തിന്റെ വിശ്വസ്‌തൻ അറസ്‌റ്റിലായിരുന്നു. ഇയാൾ വഴിയാണ് കാർത്തി പണമിടപാട് നടത്തിയതെന്നാണ് സിബിഐ കണ്ടെത്തൽ. വിസ കേസിൽ ആഭ്യന്തര മന്ത്രാലയത്തിൽ കാർത്തി ചിദംബരം സ്വാധീനം ചെലുത്തിയെന്ന് സിബിഐയുടെ എഫ്ഐആറിൽ പറയുന്നു.
കേസിൽ ഒന്നാം പ്രതിയാണ് അറസ്‌റ്റിലായ ഭാസ്‌കർ രാമൻ. ഇയാൾ വഴി താപവൈദ്യുതി നിലയത്തിന്റെ നിർമാണ കമ്പനി പണമിടപാട് നടത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രോജക്‌ട് വിസ മാനദണ്ഡത്തിൽ മാറ്റം വരുത്താൻ കാർത്തി ഇടപെട്ടെന്നാണ് സിബിഐ പറയുന്നത്.
കമ്പനി നൽകിയ അപേക്ഷയിൽ പ്രോജക്‌ട് വിസ പുതുക്കി നൽകാനാവില്ലെന്ന വ്യവസ്‌ഥയില്‍ മാറ്റം വരുത്തിച്ചെന്നും ഇതിനായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചെന്നും എഫ്ഐആറിൽ പറയുന്നു. എന്നാൽ അന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരത്തിന് അറിവുണ്ടോയെന്ന് വ്യക്‌തമല്ലെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
Most Read: വകതിരിവുള്ള ആരും കെ റെയിലിന് വായ്‌പ നൽകില്ല; ഇ ശ്രീധരൻ