വയനാട്: ജില്ലയിൽ ഇന്നലെ മുതൽ പെയ്യുന്ന ശക്‌തമായ മഴയ്‌ക്ക് ശമനം. നിലവിൽ ജില്ലയിൽ എവിടെയും മഴ പെയ്യുന്നില്ല. ഇന്നലെ രാത്രി മേപ്പാടി, വൈത്തിരി, മാനന്തവാടി, ബത്തേരി, മുത്തങ്ങ മേഖലകളിൽ കനത്ത മഴയാണ് പെയ്‌തത്. ഇതേ തുടർന്ന് പലയിടങ്ങളിൽ വെള്ളം കയറുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജില്ലയിൽ നിലവിൽ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി ടൗൺ, ചീരാൽ വെള്ളച്ചാൽ കോളനി എന്നിവിടങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അതേസമയം, പാമ്പുകുനി കോളനിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിനോദിനെ (33) ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ഇയാൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും.
ജില്ലയിൽ നിലവിൽ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി അമ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ജില്ലാ ഭരണകൂടം അതീവജാഗ്രത നൽകിയിട്ടുണ്ട്. അതേസമയം, ബാണാസുര ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്‌തിരുന്നില്ല. ഇതേ തുടർന്ന് ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
Most Read: ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ