തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നല്‍കിയത്. കോവിഡിന്റെ മറവില്‍ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നല്‍കുന്നത്. ഇത് പ്രതിഷേധാര്‍ഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തന്ത്രപ്രധാനമേഖലകള്‍ കോവിഡിന്റെ മറവില്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിനെതിരെ പ്രതിഷേധമുയരണമെന്ന് എ കെ ആന്റണിയും ആവശ്യപ്പെട്ടു. സ്വകാര്യവല്‍ക്കരണത്തിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്തിയ വിമാനത്താവള ജീവനക്കാര്‍ ഒന്നരവര്‍ഷത്തോളം സമരത്തിലായിരുന്നു. തീരുമാനം പ്രതികൂലമായതോടെ പ്രതിഷേധം ശക്തമാക്കാനാണ് ജീവനക്കാരുടെയും തീരുമാനം.
സംസ്ഥാനസര്‍ക്കാര്‍ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിന് നീക്കം തുടങ്ങുന്നത്. 2019 ഫെബ്രുവരിയില്‍ നടത്തിയ ടെന്‍ഡറില്‍ അദാനിയാണ് മുന്നിലെത്തിയത്, സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്‌ഐഡിസി രണ്ടാമതായി. അദാനിയെ ഏല്‍പ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യമുന്നയിച്ചു.
സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തീരുമാനിക്കുമ്പോള്‍ വീണ്ടും പ്രതിഷേധ സ്വരമുയരുകയാണ്.