തിരുവനന്തപുരം: പ്രളയ ശേഷമുള്ള കേരളത്തിന്റെ പുനർനിർമിതിക്കായി ആരംഭിച്ച ‘റീബിൽഡ് കേരള’ പദ്ധതി ലക്ഷ്യം കാണാതെ ഇഴയുന്നു. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പിന്നിടുമ്പോഴും പദ്ധതി എങ്ങുമെത്താത്ത നിലയിലാണ്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രധാനപ്പെട്ട രണ്ട് പദ്ധതികള്‍ക്കായി 650 കോടി മാറ്റിവെച്ചിരുന്നു. ഇതിൽ 81 കോടി മാത്രമാണ് റീബിൽഡ് കേരളയ്‌ക്കായി ചെലവഴിച്ചത്.
പരിസ്‌ഥിതി അനുകൂല വികസന മാതൃക രൂപപ്പെടുത്തുന്നതിലും റീബില്‍ഡ് കേരള പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 400 കോടിരൂപയാണ് റോഡ് പുനര്‍നിര്‍മാണത്തിനായി മാറ്റിവെച്ചത്. പഞ്ചായത്തുകളും നഗരസഭകളും വഴി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. പക്ഷെ ചെലവഴിച്ചത് 42.69 കോടിമാത്രം. ഫണ്ടിന്റെ 10.67 ശതമാനമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതെന്ന് ഇതിൽ വ്യക്‌തമാണ്.
ജീവനോപാധികള്‍ സൃഷ്‌ടിക്കാനായി വകകൊള്ളിച്ചത് 250 കോടി രൂപ. ഇതില്‍ ചെലവഴിച്ചത് 38 കോടിമാത്രമാണ്, അതായത് ,ആകെ തുകയുടെ 15.32 ശതമാനം മാത്രമേ ആവശ്യക്കാരുടെ പക്കൽ എത്തുകയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റീബില്‍ഡ് കേരളയുടെ പദ്ധതി അടങ്കലും ചെലവും സംബന്ധിച്ച സംസ്‌ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകളാണിത്.
ലോകബാങ്ക് സഹായത്തോടെ ഏറെ പ്രതീക്ഷയില്‍ ആരംഭിച്ച റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ പ്രവർത്തനങ്ങൾ ആദ്യം മുതൽ തന്നെ താളം തെറ്റിയ നിലയിലായിരുന്നു. ലോകബാങ്ക് നല്‍കിയ ആദ്യഗഡുവായ 1780 കോടി ശമ്പളത്തിനായി വഴിമാറ്റിയത് വലിയ വിമര്‍ശനം വിളിച്ചു വരുത്തിയിരുന്നു. പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യം പരിസ്‌ഥിതിക്ക് ഇണങ്ങുന്നതും സുസ്‌ഥിരവുമായ വികസനമാതൃക സൃഷ്‌ടിക്കുന്നതായിരുന്നു, അതും പ്രാവര്‍ത്തികമായില്ല.
പുനര്‍നിര്‍മാണ പ്രവര്‍ത്തനം ഇഴയുന്നതില്‍ ലോകബാങ്കിനും അതൃപ്‌തിയുണ്ട്. പദ്ധതി പ്രവര്‍ത്തനം വിലയിരുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെക്രട്ടറിതല സമിതിയെ നിയോഗിച്ചെങ്കിലും ഭവന നിര്‍മാണം, ആരോഗ്യം തുടങ്ങിയ വിരലിലെണ്ണാവുന്ന വകുപ്പുകൾ മാത്രമേ നല്‍കിയ പണം ചെലവഴിക്കാനുള്ള പ്രവര്‍ത്തന മികവ് കാണിച്ചുള്ളൂ.
Most Read: ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ