കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തത്.
കൊയിലാണ്ടിയിൽ വെച്ചാണ് മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിച്ച ശേഷം ഇയാൾ സ്‌കൂട്ടറിന്റെ പുറകിൽ കയറ്റി പോലീസ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞമാസം 30ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മദ്യലഹരിയിൽ സ്‌കൂട്ടറിൽ വരുന്ന വഴിയാണ് ജിത്തു പെരുമ്പാമ്പിനെ വഴിയരികിൽ കാണുന്നത്. തുടർന്ന് വണ്ടി നിർത്തി പാമ്പിനെയെടുത്ത് പിന്നിലെ സീറ്റിൽ വെക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. വനം വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം പോലീസുകാർക്ക് ജിത്തു നൽകിയ പാമ്പിനെ പോലീസ് വനപാലകർക്ക് കൈമാറി. ഇതിനെ കാട്ടിൽ വിട്ടതായി വനപാലകർ അറിയിച്ചു.
Malabar News: ചിറക്കലിൽ കെ-റെയിൽ കല്ലുകൾ പിഴുതുമാറ്റിയ സംഭവം; കോൺഗ്രസ് നേതാക്കൾ റിമാൻഡിൽ