കണ്ണൂർ: ചിറക്കലിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിൽ പതിച്ച കെ-റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയ സംഭവത്തിൽ അറസ്‌റ്റിലായ കോൺഗ്രസ് നേതാക്കളെ റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് നേതാക്കളെ റിമാൻഡ് ചെയ്‌തത്. ജനകീയ സമിതിയുടെ നേതൃത്വത്തിലായിരുന്നു കല്ലുകൾ പിഴുതുമാറ്റിയത്.
സമരസമിതി നേതാക്കളായ കല്യാശേരി ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് കാപ്പാടൻ ശശിധരൻ, കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് പാലങ്ങാട്ട് എന്നിവരെയാണ് വളപട്ടണം പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ ഇന്ന് പുലർച്ചെ ഒരുമണിയോടെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, സമരസമിതിക്ക് വേണ്ടി അഡ്വ. ഇ സനൂപ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ചിറക്കൽ പഴയ ഗേറ്റ് പരിസരത്ത് കെ റെയിലിന് കല്ലിടുന്നതിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തിന്റെ സമാപനത്തിലാണ് സമരസമിതിയുടെ നേതൃത്വത്തിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിലിട്ട കല്ലുകൾ പിഴുത് മാറ്റിയത്.
അതേസമയം, പ്രതിഷേധങ്ങൾക്കിടെ ജില്ലയിൽ ഇന്നും കല്ലിടൽ നടക്കുന്നുണ്ട്. വളപട്ടണം സ്‌റ്റേഷൻ പരിധിയിൽ ഒരു കല്ലാണ് ഇനി നാട്ടാനുള്ളത്. രാവിലെ 9.30ന് തന്നെ ഇതിന്റെ പ്രവൃത്തികളും ആരംഭിച്ചിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സ്‌ഥലത്ത് പോലീസും നിലയുറപ്പിച്ചിട്ടുണ്ട്.
Most Read: ഹെലികോപ്‌ടർ എത്തി; ബാബുവിനെ ഉടൻ താഴെയെത്തിക്കും