പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്പുഴയില്‍ ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ എയർലിഫ്‌റ്റ് ചെയ്യാനായി ഹെലികോപ്‌ടർ എത്തി. സുളൂരിലെ എയർബേസിൽ നിന്നുള്ള വ്യോമസേനാ ഹെലികോപ്‌ടറാണ് മലമുകളിൽ എത്തിയിരിക്കുന്നത്. തുടർന്ന് ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിൽ എത്തിക്കും. തുടർ ചികിൽസക്കായി ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. ഉടൻ തന്നെ ബാബുവിനെയും രക്ഷാദൗത്യം വഹിച്ച സൈനിക ഉദ്യോഗസ്‌ഥനെയും ഹെലികോപ്‌ടർ വഴി താഴെയെത്തിക്കും.
20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ബാബുവിനെ മലമുകളിൽ എത്തിച്ചത്. അപൂർവങ്ങളിൽ അപൂർവമായ രക്ഷാദൗത്യമെന്ന നിലയിൽ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാൽ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂർണമായും ജലപാനം പോലും എടുക്കാതെ, രാത്രിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് ബാബു പിടിച്ചുനിന്നത്.
സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്‌മവിശ്വാസവും മനോധൈര്യവും അൽഭുതമായി. തിങ്കളാഴ്‌ച രാത്രി തന്നെ വനം, പോലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘം രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് കരസേനാ സംഘത്തിലെ സൈനികൻ ബാബുവിന്റെ സമീപത്ത് എത്തിയത്. ബാബുവിന്റെ അരികില്‍ എത്തി സൈനികൻ ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു.
Most Read: സ്യൂട്ട്‍കേസിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ഊർജിതമാക്കി പോലീസ്