പാലക്കാട്: മലമ്പുഴയിലെ കൂമ്പാച്ചി മലയിൽ കുടുങ്ങിയപ്പോവുകയും തുടർന്ന് 46 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തുകയും ചെയ്‌ത ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൽ തട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. മാട്ടുമന്ത് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്. മലമ്പുഴ കടുക്കാംകുന്നത്ത് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ആത്‍മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബ പ്രശ്‌നങ്ങളാണ് ആത്‍മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 2022 ഫെബ്രുവരി എട്ടിനാണ് മലമ്പുഴയിലെ കൂമ്പാച്ചി മലയിടുക്കിൽ ബാബു കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെയാണ് മലയിടുക്കിൽ കുടുങ്ങിയത്.
തുടർന്ന് 46 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സൈന്യവും എൻഡിആർഎഫും സംയുക്‌തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമായിരുന്നു ഇത്. ഉയരത്തിൽ നിന്ന് 400 മീറ്ററും തറനിരപ്പിൽ നിന്ന് 600 മീറ്ററിനും ഇടയിലെ പാറയിടുക്കിലാണ് ബാബു കുടുങ്ങിയത്. ബാബു തന്നെയാണ് കുടുങ്ങിയ വിവരം പുറംലോകത്തെ അറിയിച്ചത്. വീഴ്‌ചക്കിടയിലും മൊബൈൽ കൈവിടാതിരുന്നതാണ് രക്ഷയായത്.
Most Read| ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപിയുടെ വിജയം റദ്ദാക്കി സുപ്രീം കോടതി