ന്യൂഡെൽഹി: ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. തിരഞ്ഞെടുപ്പിൽ ജയിച്ച ബിജെപിയുടെ വിജയം റദ്ദാക്കിയ സുപ്രീം കോടതി, എഎപി സ്‌ഥാനാർഥി കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചു. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർണായക വിധി.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വരണാധികാരി ആയിരുന്ന ബിജെപി നേതാവ് അനിൽ മസിക്കെതിരെ നടപടിക്കും കോടതി നിർദ്ദേശം നൽകി. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ്- എഎപി സംഖ്യത്തിന് 20 വോട്ടും ബിജെപിക്ക് 16 വോട്ടുമാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു.
എട്ട് ബാലറ്റ് പേപ്പർ അസാധുവാക്കാൻ വരണാധികാരി ആയിരുന്ന ബിജെപി നേതാവ് അനിൽ മസി മനപൂർവം ശ്രമിച്ചു. ഇദ്ദേഹം നടപടി നേരിടണം. എട്ടു വോട്ട് അസാധുവാക്കിയതും തെറ്റായ രീതിയിലാണ്. ഈ വോട്ടുകൾ സാധുതയുള്ളതായി കണക്കാക്കുകയാണെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു. നേരത്തെ, എഎപി-കോൺഗ്രസ് സഖ്യത്തിന്റെ എട്ട് വോട്ടുകൾ വരണാധികാരി അസാധുവാക്കിയതിനാൽ ബിജെപി സ്‌ഥാനാർഥിയാണ് ചന്ധീഗഡിൽ മേയറായത്.
വിവാദമായതോടെ ബിജെപിയുടെ മേയർ മനോജ് സൊൻകർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ചന്ധീഗഡ് മേയർ തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറുകളും വീഡിയോ ദൃശ്യങ്ങളും നേരിട്ട് പരിശോധിച്ചാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കുതിരക്കച്ചവടം ഗുരുതര പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ നിർദ്ദേശിക്കില്ലെന്നും വ്യക്‌തമാക്കിയിരുന്നു.
Most Read| ഗോഡ്‌സെയെ പ്രകീർത്തിച്ച് കമന്റ്; പ്രഫസർ ഷൈജ ആണ്ടവന് ജാമ്യം