പാലക്കാട്: ജില്ലയിലെ മലമ്പുഴ ചേറാട് കൂർമ്പാച്ചി മലയിൽ അനുവാദമില്ലാതെ കയറിയതിന് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്ന് വ്യക്‌തമാക്കി ബാബു. താൻ ചെയ്‌ത തെറ്റ് തനിക്ക് പൂർണമായും ബോധ്യപ്പെട്ടെന്നും, ഇനിയാരും ഇത്തരത്തിൽ അനുമതിയില്ലാതെ മല കയറാൻ മുതിരരുതെന്നും ബാബു കൂട്ടിച്ചേർത്തു.
കേരള ഫോറസ്‌റ്റ് ആക്‌ട് 27 പ്രകാരം വാളയാര്‍ റേഞ്ച് ഓഫീസറാണ് ബാബുവിനെതിരെ കേസെടുത്തത്. അപകടമുണ്ടായതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രിയിലും ആളുകൾ മല കയറിയ സാഹചര്യം ഉണ്ടായി. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ ബാബുവിനെതിരെ കേസെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ബാബുവിനൊപ്പം മല കയറിയ സുഹൃത്തുക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂടാതെ ഇനി മല കയറുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
കൂർമ്പാച്ചി മലയിൽ ബാബു കുടുങ്ങിയതിന് പിന്നാലെ അനുമതിയില്ലാതെ ആരും മല കയറരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് വകവെക്കാതെയാണ് ഇന്നലെയും ആളുകൾ മല കയറിയത്. മലക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ളാഷുകള്‍ കണ്ടതായി നാട്ടുകാര്‍ വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫോഴ്‌സും നടത്തിയ തെരച്ചിലില്‍ രാധാകൃഷ്‌ണനെന്ന ആദിവാസി യുവാവാണ് മലയില്‍ കയറിയതെന്ന് കണ്ടെത്തി.
Read also: മലയിൽ അതിക്രമിച്ചു കയറി; ബാബുവിനെതിരെ കേസ്