പാലക്കാട്: ചേറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തിയ സാഹചര്യത്തിൽ പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി. ജില്ലാ ഫയർ ഓഫിസറായ വികെ ഋതീജിനെ വിയ്യൂരിലേക്കാണ് സ്‌ഥലം മാറ്റിയത്. രക്ഷാപ്രവർത്തനത്തിൽ ഏകോപനം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മലപ്പുറം ജില്ലാ ഫയർ ഓഫിസറായ ടി അനൂപിനെ പാലക്കാട്ടേക്ക് മാറ്റി നിയമിച്ചു.
ബാബു കുടുങ്ങിയപ്പോള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെന്ന് കാണിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസ് ഡയറക്‌ടർ ഋതീജിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പാലക്കാട്, കഞ്ചിക്കോട് സ്‌റ്റേഷൻ ഓഫീസർമാരെയും സ്‌ഥലം മാറ്റിയിട്ടുണ്ട്. 40 മണിക്കൂറിലധികം ഒരു മനുഷ്യന്‍ ജീവന്‍ രക്ഷിക്കാനായി അപേക്ഷിക്കുന്നത് മാദ്ധ്യമങ്ങളിലൂടെയാണ് ലോകം കണ്ടത്.
ഈ വിവരങ്ങളൊന്നും സംസ്‌ഥാന ഓഫിസിലോ ടെക്‌നിക്കല്‍ വിഭാഗത്തിലോ അറിയിച്ചില്ല. സാങ്കേതിക സഹായം നല്‍കിയില്ലെന്നും സ്‌ഥലത്തേക്ക് വേണ്ടത്ര ജീവനക്കാരെ അയച്ചില്ലെന്നുമുള്ള പരാതികള്‍ വ്യാപകമായിരുന്നു. ഇതിന്റെകൂടി അടിസ്‌ഥാനത്തിലായിരുന്നു ജില്ലാ ഫയർ ഓഫിസറിൽ നിന്ന് വിശദീകരണം തേടിയത്. പാലക്കാട് ജില്ലയില്‍ തന്നെ സൈന്യം വന്ന് ചെയ്‌ത അതേ കാര്യങ്ങള്‍ ചെയ്യാന്‍ ശേഷിയുള്ളവര്‍ ഉണ്ടായിരുന്നു. സ്‌കൂബാ ടീം ഉണ്ടായിരുന്നു.
അവരെല്ലാം തന്നെ 400 മീറ്റര്‍ താഴ്‌ചയുള്ള കുന്നിന്‍ ചെരിവുകളില്‍ പോലും രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടുള്ളവരാണ്. വടംകെട്ടി ആളുകളെ രക്ഷിച്ച് പരിശീലനം ഉള്ള ആളുകളുണ്ടായിരുന്നു. അവരെ ഒന്നും ഉപയോഗിക്കാതെ കയ്യും കെട്ടി നോക്കിനിന്നു എന്ന പരാതിയുയർന്നിരുന്നു. ജില്ലാ ഫയര്‍ ഓഫിസറുടെ
ഭാഗത്തുനിന്ന് വലിയ വീഴ്‌ചയുണ്ടായി എന്ന ആരോപണവും ശക്‌തമായിരുന്നു.
Most Read: ഭിക്ഷയായി ഒരു രൂപ നൽകി; സ്‌ത്രീയെ കത്രിക കൊണ്ട് കുത്തി യാചകൻ