ഇരിട്ടി: തുലാവർഷം കുറഞ്ഞ സാഹചര്യത്തിൽ കടുത്ത വരൾച്ചാ സാധ്യത കണക്കിലെടുത്ത് പഴശ്ശി ഡാമിൽ ജലസംഭരണം ആരംഭിച്ചു. ഒരാഴ്‌ച പിന്നിട്ടപ്പോൾ ജലനിരപ്പ് എട്ട് മീറ്ററോളം ഉയർന്നിട്ടുണ്ട്. നവംബർ പതിനാറിനാണ് പദ്ധതിയുടെ ഷട്ടർ അടച്ച് ജലസംഭരണം തുടങ്ങിയത്. നിലവിൽ 22.88 മീറ്റർ ജലമാണ് ഇവിടെയുള്ളത്. ഷട്ടർ അടക്കുന്നതിനു മുൻപ് ഇത് 14.20 മീറ്റർ മാത്രമായിരുന്നു.
അടുത്ത ഒരാഴ്‌ചക്കുള്ളിൽ എഫ്ആർഎൽ (ഫുൾ റിസർവോയർ ലെവൽ) വരെ ജലം എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എഫ്ആർഎൽ പരിധിയിൽ എത്തുന്നതോടെ അധികജലം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ഇത്തവണ തുലാവർഷം പ്രതീക്ഷിച്ചത് പോലെ മഴ നൽകാത്തതിനാൽ വളരെ മെല്ലെയാണ് ജലനിരപ്പ് ഉയരുന്നത്.
ജില്ലയിൽ 70 ശതമാനത്തോളം പ്രദേശത്തേക്കും പൈപ്പ് വഴിയുള്ള കുടിവെള്ളം എത്തിക്കുന്നത് പഴശ്ശിയിൽ നിന്നാണ്. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതോടെ നവംബർ ആദ്യവാരം തന്നെ ഷട്ടർ അടക്കാൻ ജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. പഴശ്ശിയിൽ ജലനിരപ്പ് ഉയരുന്നത് സമീപ പ്രദേശങ്ങൾക്ക് ഗുണകരമാണ്. പദ്ധതിയോട് ചേർന്നുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും ഇതുവഴി പരിഹാരമുണ്ടാകും.
Read Also: കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായി വനം വകുപ്പ്