ബോവിക്കാനം: ജില്ലയിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്‌ടർ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ജില്ലക്ക് അകത്തും പുറത്തുമുള്ള വനപാലകർ, പോലീസ്, നാട്ടുകാർ, ദുരന്തനിവാരണ വളണ്ടിയർമാർ എന്നിവർ ഉൾപ്പെടുന്നതാണ് പുതിയ സംവിധാനം. ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ ജില്ലാ കളക്‌ടർ, ജില്ലാ പോലീസ് മേധാവി, വനം വകുപ്പ് ചീഫ് കൺസർവേറ്റർ എന്നിവർ നേരിട്ട് വിലയിരുത്തും. ഇതു സംബന്ധിച്ച മാർഗരേഖ തയാറാക്കി സിസിഎഫ് രണ്ടു ദിവസത്തിനുള്ളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും.
21 ദിവസം നീളുന്ന ദൗത്യം അടുത്ത ബുധനാഴ്‌ചയോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കാറഡുക്ക, പാണ്ടി, മുളിയാർ വനങ്ങളിൽ 3 കൂട്ടങ്ങളായിട്ടാണ് ആനകളുള്ളത്. വനപാലകരെ 9 സംഘങ്ങളായി തിരിച്ച് ഓരോ ആനക്കൂട്ടങ്ങളെ ഓടിക്കാനുള്ള ചുമതല 3 വീതം സംഘങ്ങൾക്ക് നൽകും. 5 വനപാലകരും നാട്ടുകാരും വളണ്ടിയർമാരും ഉൾപ്പെടെ 15 പേരാണ് ഒരു സംഘത്തിലുണ്ടാവുക.
ഒരു സംഘം 8 മണിക്കൂർ വീതം ആനകളെ തുരത്താനിറങ്ങും. അങ്ങനെ 24 മണിക്കൂറും ദൗത്യം തുടരും. റേഞ്ച് ഓഫിസർക്ക് നിർദേശങ്ങൾ നൽകി ഡിഎഫ്ഒ ഏകോപിപ്പിക്കും. ഉത്തര മേഖല സിസിഎഫ് ഡി.കെ. വിനോദ് കുമാർ ദൗത്യം നിയന്ത്രിക്കും.
കഴിഞ്ഞ ദിവസം പാണ്ടി സെക്ഷൻ ഫോറസ്‌റ്റ് ഓഫിസിന്റെ ചുറ്റുമതിൽ തകർത്ത് അകത്ത് കടന്ന ആനക്കൂട്ടം തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നശിപ്പിച്ചിരുന്നു. ജില്ലയിൽ കാട്ടാന കൂട്ടങ്ങൾ കാർഷിക ഭൂമിയിൽ ഇറങ്ങി വൻ നാശനഷ്‌ടങ്ങൾ വരുത്താൻ ആരംഭിച്ചതോടെ വനം വകുപ്പ് ജാഗ്രതയിൽ ആയിരുന്നു.
Read Also: വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്‌ടമായത് 44 ലക്ഷം രൂപ