തൃശൂർ: വ്യാജ സിം കാർഡ് ഉപയോഗിച്ച് പുതുക്കാട് സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ പേരിൽ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഒക്‌ടോബർ 30 വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. ധനകാര്യ സ്‌ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മാനേജരുടെ ഫോണിൽ ‘സിം കാർഡ് നോട്ട് രജിസ്‌റ്റേർഡ്’ എന്ന് കാണിച്ചു. നെറ്റ്‌വർക്ക് ഇഷ്യു ആണെന്ന് കരുതി ശനിയാഴ്‌ച രാവിലെ കസ്‌റ്റമർ കെയർ ഓഫീസിൽ നേരിട്ടെത്തിയപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിയുന്നത്.
വ്യാജ സിം ഉപയോഗിച്ച് പണം ഓൺലൈൻ ട്രാൻസ്‌ഫർ ചെയ്യുകയായിരുന്നു. കമ്പനിയുടെ പുതുക്കാട് എസ്ബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ അക്കൗണ്ടുകളിൽ നിന്ന് ഇത്തരത്തിൽ 10 തവണകളായാണ് 44 ലക്ഷം രൂപ പിൻവലിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പണം പിൻവലിച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജാർഖണ്ഡ്, ഡൽഹി, കൊൽക്കത്ത, അസം എന്നിവിടങ്ങളിൽ നിന്ന് ഒക്‌ടോബർ 30-നും 31-നുമാണ് പണം നഷ്‌ടപെട്ടിരിക്കുന്നത്. വിർച്വൽ സിം (ഇ-സിം) ഉപയോഗപ്പെടുത്തിയാണ് പണം തട്ടിയത്. മുൻനിര സാങ്കേതികവിദ്യയിൽ ഇറങ്ങുന്ന വിലകൂടിയ ഫോണുകളിലാണ് വിർച്വൽ സിം ഉപയോഗിക്കാനാവുക. സിം എന്ന് പേരുണ്ടെങ്കിലും ഇത് സോഫ്റ്റവെയർ അധിഷ്‌ഠിതമാണ്. സാധാരണ സിമ്മിന്റെ നമ്പരിൽ തന്നെ ഇത് കിട്ടുന്നതിനാൽ ഒരേ നമ്പർ രണ്ടു ഫോണുകളിൽ ഉപയോഗിക്കാനാവും. മുൻനിര സ്‌മാർട് വാച്ചുകളിലും ഈ സിം ഉപയോഗിക്കാനാകും. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. റൂറൽ എസ്‌പി ആർ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read: ആയുർവേദ ഡോക്‌ടർമാർക്ക് ശസ്‌ത്രക്രിയ നടത്താൻ അനുമതി; എതിർപ്പുമായി ഐഎംഎ രംഗത്ത്
വിർച്വൽ സിം ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പ് അടുത്തിടെയാണ് ശ്രദ്ധയിൽ പെടുന്നത്. ബാങ്ക് അക്കൗണ്ടുള്ള ആളുകളിൽ നിന്ന് എങ്ങനെയെങ്കിലും ഒടിപി കൈക്കലാക്കി തട്ടിപ്പുകാരാണ് വിർച്വൽ സിം എടുക്കുന്നത്. സിം എടുത്തു കഴിഞ്ഞാൽ സൗകര്യം പോലെ പണം തട്ടാം. ഇക്കാര്യം അക്കൗണ്ട് ഉടമ അറിയുകയുമില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഒടിപി ആവശ്യപ്പെട്ട് അനാവശ്യമായി വരുന്ന കോളുകൾക്കോ സന്ദേശങ്ങൾക്കോ മറുപടി കൊടുക്കാതിരിക്കലാണ് സ്വീകരിക്കാവുന്ന മുൻകരുതൽ. ഒടിപി നമ്പർ ആരുമായും പങ്കുവെക്കരുത്. സുരക്ഷിതമല്ലാത്ത എവിടെയും കുറിച്ചുവെക്കുകയും ചെയ്യരുത്.