തിരുവനന്തപുരം: എറണാകുളം സ്വദേശിയായ ടിടിഇ കെ വിനോദിന്റെ കൊലപാതകത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ വെളപ്പായയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ടിടിഇ വിനോദ് കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ എറണാകുളം- പട്‌ന എക്‌സ്‌പ്രസ് തൃശൂർ സ്‌റ്റേഷൻ വിട്ടപ്പോഴായിരുന്നു സംഭവം. എസ് 11 കോച്ചിന്റെ പിന്നിൽ ഡോറിന് അഭിമുഖമായി നിന്നിരുന്ന ടിടിഇയെ പ്രതി ഇരുകൈകൾ കൊണ്ടും പുറത്തേക്ക് തള്ളിയിടുക ആയിരുന്നു. മുളങ്കുന്നത്തുകാവ് സ്‌റ്റേഷന് സമീപത്താണ് വിനോദിനെ തള്ളിയിട്ടത്. ഈ സമയം പ്രതി മദ്യലഹരിയിലായിരുന്നു. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് മുളങ്കുന്നത്ത്കാവ് സ്‌റ്റേഷൻ കഴിഞ്ഞാണ് വിനോദ് ടിക്കറ്റ് ചോദിച്ചത്.
ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ കയറിയതിന് ആയിരം രൂപ പിഴ അടക്കാൻ പറഞ്ഞതോടെയാണ് താൻ ടിടിഇയെ ട്രെയിനിന്റെ പുറത്തേക്ക് തള്ളിയിട്ടതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ഒഡിഷ സ്വദേശി രജനീകാന്തയാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി. കോച്ചിലെ യാത്രക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ച് പാലക്കാട് നിന്നാണ് പ്രതിയെ റെയിൽവേ പോലീസ് പിടികൂടിയത്.
Most Read| ഗ്യാൻവാപി മസ്‌ജിദ്; ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് സുപ്രീം കോടതി