ന്യൂഡെൽഹി: ജനറൽ സർജറി ഉൾപ്പടെ നിർവഹിക്കുന്നതിന് വിദഗ്‌ധ ആയുർവേദ ഡോക്‌ടർമാർക്ക് നൽകിയ കേന്ദ്ര അനുമതിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള പരിശീലനം ആയുർവേദ ഡോക്‌ടർമാർക്ക് നൽകില്ലെന്നാണ് ഐഎംഎയുടെ ശക്‌തമായ നിലപാട്. വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം ഐഎംഎ അധികൃതർ അറിയിച്ചത്.
ബിരുദാനന്തര ബിരുദമുള്ളവർക്ക് ഇഎൻടി, കണ്ണ്, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിൽസകൾക്കായി പ്രത്യേക പരിശീലനം നേടി ശസ്‌ത്രക്രിയ നടത്താമെന്നാണ് കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത്. ഇതിനായി ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പിജി ആയുർവേദ എജ്യൂക്കേഷൻ) ഭേദഗതി ചെയ്‌തു. ശല്യതന്ത്ര (ജനറൽ സർജറി), ശാലാക്യതന്ത്ര (ഇഎൻടി, ദന്തചികിൽസ) എന്നിവയിൽ പിജി ചെയ്യുന്ന ആയുർവേദ ഡോക്‌ടർമാർ ശസ്‌ത്രക്രിയ ഉൾപ്പടെ തിയറി പഠിക്കുന്നുണ്ടെങ്കിലും ഇവർക്ക് പരിശീലനം ലഭിക്കാറില്ല. ഈ രീതിയിലാണ് മാറ്റം വരുത്തുന്നത്. പ്രായോഗിക പരിശീലനം കൂടി നേടിയ ശേഷം ഇവർക്ക് ശസ്‌ത്രക്രിയ ചെയ്യാൻ അനുമതി നൽകുന്നതാണ് സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നടപ്പാക്കിയ നിയമ ഭേദഗതി.
എന്നാൽ, ആധുനിക വൈദ്യശാസ്‌ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴക്കരുതെന്നാണ് ഐഎംഎയുടെ പ്രതികരണം. ആയുർവേദ ഡോക്‌ടർമാർ വേണമെങ്കിൽ അവരുടേതായ ശസ്‌ത്രക്രിയാ രീതികൾ വികസിപ്പിക്കട്ടെയെന്നും ഐഎംഎ പറഞ്ഞു. അശാസ്‌ത്രീയ തീരുമാനത്തിനെതിരെ ശക്‌തമായി പോരാടുമെന്നും ഐഎംഎ അധികൃതർ വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ വിജ്‌ഞാപനം ഇറക്കിയത്. 34 തരം സർജറികളും ശസ്‌ത്രക്രിയക്ക് സമാനമായ 19 തരം ചികിൽസകളും പ്രായോഗിക പരിശീലനത്തിന് ശേഷം ആയുർവേദ ഡോക്‌ടർമാർക്ക് നടത്താനാണ് കേന്ദ്രം അനുമതി നൽകിയത്.
Also Read: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; കടകംപള്ളി