റിയാദ്: ജി20 നേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദി അറേബ്യയിൽ നടക്കുന്ന ലോകത്തിലെ വൻ സാമ്പത്തിക ശക്‌തികളുടെ കൂട്ടായ്‌മയായ ജി20യുടെ രണ്ട് ദിവസത്തെ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശനിയാഴ്‌ച പങ്കെടുത്തിരുന്നു. കോവിഡ് വാക്‌സിൻ, ചികിൽസ, പരിശോധന എന്നിവയിൽ ലോകം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് അദ്ദേഹം പറയുന്നു. ഇനിയുള്ള ആവശ്യം ഇവയെല്ലാം ഒരുപോലെ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണെന്ന് ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. ജി20 നേതാക്കളുമായി ചർച്ച നടത്തിയ വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്.
ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ അവസരം ലഭിക്കുന്ന ആദ്യ അറബ് രാജ്യമാണ് സൗദി അറേബ്യ. ഉച്ചകോടിയുടെ മേൽനോട്ടം സൗദി രാജാവ് സൽമാനാണ്. കോവിഡ് പശ്‌ചാത്തലത്തിൽ വെർച്വൽ ആയാണ് സമ്മേളനം നടക്കുന്നത്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗല മെർക്കൽ. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്, റഷ്യൻ പ്രസിഡണ്ട് വ്‌ലാദിമിർ പുടിൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും.
Also Read: കോവാക്‌സിന്‍ ആദ്യ ഘട്ട പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് നിർമാതാക്കൾ
പല രാജ്യങ്ങളിലും കോവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ഫലപ്രദമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ ധനസമാഹരണം വർധിപ്പിക്കാനുള്ള മാർഗങ്ങൾ ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും. കോവിഡ് പ്രതിരോധത്തിന് ജി20 രാജ്യങ്ങൾ 1.55 ലക്ഷം കോടിയോളം രൂപ സംഭാവന ചെയ്‌തിരുന്നു.