ന്യൂഡെൽഹി: കോവിഡിനെതിരായി ഇന്ത്യയിൽ വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ പ്രതികൂല സംഭവമുണ്ടായതായി സ്‌ഥിരീകരിച്ച് വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. 24 മണിക്കൂറിനുള്ളിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് കമ്പനിയെ (ഡിജിസിഐ) ഈ വിവരം അറിയിച്ചിരുന്നുവെന്നും ബയോടെക് വിശദീകരിച്ചു.
പരീക്ഷണത്തിനിടെ പ്രതികൂല സംഭവമുണ്ടായ കാര്യം അറിയിച്ചില്ലെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി കമ്പനി രംഗത്തെത്തിയത്. ഓഗസ്‌റ്റിൽ നടന്ന ആദ്യഘട്ട ക്ളിനിക്കൽ പരീക്ഷണത്തിലുണ്ടായ പ്രതികൂല സംഭവം ഡിജിസിഐയെ അറിയിച്ചിരുന്നെന്ന് കമ്പനി പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നുവെന്നും എന്നാൽ വാക്‌സിനുമായി ബന്ധപ്പെട്ടല്ല പ്രതികൂല സാഹചര്യം ഉണ്ടായതെന്നും കമ്പനി വിശദീകരിച്ചു. ഇതിന്റെ അന്വേഷണ റിപ്പോർട്ട് വാക്‌സിൻ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ ഡിജിസിഐക്ക് സമർപ്പിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു.
ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ചെടുക്കുന്ന കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം കഴിഞ്ഞ ദിവസം ഹരിയാനയിൽ ആരംഭിച്ചിരുന്നു. 2021ഓടെ വാക്‌സിൻ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Read also: തിരഞ്ഞെടുപ്പിന് ശേഷം കോവിഡിന്റെ രണ്ടാം വരവ്; വിദഗ്‌ധരുടെ മുന്നറിയിപ്പ്