കൊല്ലം: സംസ്‌ഥാനത്ത് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും രോഗത്തിന്റെ രണ്ടാം വ്യാപനം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്‌ധർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. സ്‌ഥാനാർഥികളും പ്രവർത്തകരും ഒരുപോലെ കർശന നിയന്ത്രണങ്ങൾ പാലിച്ചാൽ മാത്രമേ രോഗ വ്യാപനത്തിന്റെ തീവ്രത ഒരു പരിധി വരെ കുറക്കാനാകൂ എന്ന് കേരള സാമൂഹിക സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.മുഹമ്മദ് അഷീൽ നിർദ്ദേശിച്ചു.
സംസ്‌ഥാനത്ത് ഒക്‌ടോബർ 17 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രോഗികളുടെ എണ്ണം കുറഞ്ഞതായാണ് കാണുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഗ്രാഫ് താഴേക്ക് പോകും മുമ്പേ കോവിഡിന്റെ രണ്ടാം വരവിന്റെ സാധ്യതയുണ്ടെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
ഡെൽഹിയിലെ രണ്ടാം കോവിഡ് വ്യാപനം കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും ആരോഗ്യ വിദഗ്‌ധർ പറയുന്നുണ്ട്. യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ തമ്മിൽ മൂന്ന്-നാല് മാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാൽ ഡെൽഹിയിൽ ഇത്തരം ഇടവേളകൾ ലഭിച്ചിരുന്നില്ല. കോവിഡ് മുൻകരുതലുകളെ പറ്റി വിവിധ തലങ്ങളിൽ ബോധവൽകരണ പരിപാടികൾ നടത്തിയെങ്കിലും തിരഞ്ഞെടുപ്പ് രംഗത്തെത്തിയപ്പോൾ ആളുകൾ അതൊക്കെ മറന്നുപോയ മട്ടാണ്. കോവിഡ് കാല തിരഞ്ഞെടുപ്പിനെ കുറിച്ചും പാലിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ചും ആരോഗ്യ വിദഗ്‌ധർ നേരത്തെ തന്നെ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വോട്ട് ചോദിച്ചു ചെല്ലുന്ന വീടുകളുടെ ഉള്ളിൽ പ്രവേശിക്കാതിരിക്കുക, പ്രായമായവരെ സ്‌പർശിക്കുകയോ ചുംബിക്കുകയോ ചെയ്യാതിരിക്കുക, കുട്ടികളുമായി പരമാവധി അകലം പാലിക്കുക അവരെ എടുക്കാതിരിക്കുക എന്നീ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും
വരും ദിവസങ്ങളിൽ സർക്കാർതലത്തിലെ നിയന്ത്രണങ്ങളിൽ അയവ് വരാൻ സാധ്യതയുണ്ട്. കൂടാതെ ഉദ്യോഗസ്‌ഥരും പോലീസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിൽ പെട്ട് പോകുന്നതിനാലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദഗ്‌ധർ നിർദ്ദേശിച്ചു.