ന്യൂഡെൽഹി : അടിയന്തിര സാഹചര്യങ്ങളിൽ ആയുർവേദ ഡോക്‌ടർമാർക്ക് അലോപ്പതി മരുന്നുകൾ കുറിച്ച് നൽകാമെന്ന് വ്യക്‌തമാക്കി ഉത്തരാഖണ്ഡ്. അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ സംസ്‌ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആയുർവേദിക് സർവകലാശാലയിൽ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
സംസ്‌ഥാനത്ത് പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രികളിൽ 90 ശതമാനവും മലമ്പ്രദേശങ്ങളിലാണ്. അതിനാൽ ആയുർവേദ ഡോക്‌ടർമാർക്ക് അലോപ്പതി മരുന്നുകൾ കുറിക്കാൻ അനുമതി നൽകിയാൽ അത് വിദൂരദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അടിയന്തിര ഘട്ടങ്ങളിൽ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അലോപ്പതി ചികിൽസ നൽകാൻ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ശക്‌തമായ പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. അലോപ്പതി മരുന്നുകൾ കുറിക്കാൻ ആയുർവേദ ഡോക്‌ടർമാർക്ക് അനുമതി നൽകുന്നതിലൂടെ മന്ത്രി മുന്നോട്ട് വെക്കുന്നത് മിക്‌സോപ്പതി ആണെന്നും, ഇത് രോഗികൾക്ക് വളരെയധികം ദോഷം ചെയ്യുന്ന തീരുമാനമാണെന്നും ഐഎംഎ സംസ്‌ഥാന സെക്രട്ടറി അജയ് ഖന്ന വ്യക്‌തമാക്കി.
Read also : ഇളവുകളില്ല; സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി തുടരും