ന്യൂഡെല്‍ഹി : ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ ചെയ്യാനുള്ള അനുമതി നല്‍കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ). കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ നേരത്തെ തന്നെ പ്രതിഷേധവുമായി ഐഎംഎ രംഗത്ത് വന്നിരുന്നു. രാജ്യവ്യാപക പണിമുടക്ക് നടത്തിയും മറ്റും ശക്‌തമായ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
സ്‌പെഷ്യലൈസേഷന്‍ പൂര്‍ത്തിയാക്കിയ ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ ചെയ്യാനുള്ള അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിജ്‌ഞാപനം പുറത്തിറക്കിയത്. ശസ്‍ത്രക്രിയ ചെയ്യാനുള്ള പ്രാഥമിക പരിശീലനം നേടിയ ശേഷം 34 തരത്തിലുള്ള ശസ്‍ത്രക്രിയകള്‍ ചെയ്യാനുള്ള അനുമതി ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ഉണ്ടാകുമെന്നാണ് ഉത്തരവില്‍ വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ ശസ്‍ത്രക്രിയക്ക് സമാനമായ 19 ചികില്‍സാ രീതികള്‍ക്കും ഈ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്.
എന്നാല്‍ ഐഎംഎ അംഗങ്ങള്‍ ആരും തന്നെ ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് പരിശീലനം നല്‍കില്ലെന്നും, ആധുനിക വൈദ്യശാസ്‍ത്രത്തെ പാരമ്പര്യ ചികില്‍സയുമായി കൂട്ടിക്കുഴക്കരുതെന്നുമാണ് ഐഎംഎ വ്യക്‌തമാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം അശാസ്‌ത്രീയമാണെന്നും, ആയുര്‍വേദ ഡോക്‌ടർമാര്‍ അവരുടേതായ രീതിയില്‍ ശസ്‍ത്രക്രിയകള്‍ വികസിപ്പിക്കട്ടെ എന്നുമാണ് ഐഎംഎ ദേശീയ പ്രസിഡണ്ട് രാജന്‍ ശര്‍മ്മ വ്യക്‌തമാക്കിയത്. ഒപ്പം തന്നെ സര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഐഎംഎ വ്യക്‌തമാക്കി.
Read also : സംസ്‌ഥാനത്ത് ബാറുകൾ തുറക്കാൻ തീരുമാനം; ഉത്തരവ് ഉടൻ