പത്തനംതിട്ട : മണ്ഡലകാല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്‌തമാക്കി. നിലവില്‍ പ്രതിദിനം 1000 പേര്‍ക്കും, വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കും, വിശേഷ ദിവസങ്ങളില്‍ 5000 പേര്‍ക്കുമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതില്‍ വാരാന്ത്യങ്ങളില്‍ 5000 പേര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നാണ് മന്ത്രി വ്യക്‌തമാക്കിയത്.
ശബരിമലയില്‍ ഇത്തവണ വരുമാനത്തില്‍ ഉണ്ടായ വലിയ നഷ്‌ടം കണക്കിലെടുത്ത് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന കൊണ്ട് വരണമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വരുമാന നഷ്‌ടം മൂലം ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്നതിന് സര്‍ക്കാരിനോട് ബോര്‍ഡ് സഹായവും അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന കൊണ്ട് വരുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചത്.
തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടും, ആരോഗ്യമന്ത്രിയോടും ചര്‍ച്ച നടത്തിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ശബരിമലയില്‍ ഇത്തവണ വലിയ നഷ്‌ടമാണ് വരുമാനത്തില്‍ ഉണ്ടായത്. പ്രതിദിനം മൂന്നര കോടിയിലധികം വരുമാനം ഉണ്ടായിരുന്ന സ്‌ഥാനത്താണ് ഇപ്പോള്‍ വരുമാനം 10 ലക്ഷത്തില്‍ താഴേക്ക് എത്തിയിരിക്കുന്നത്. തീര്‍ഥാടനത്തിനായി എത്തുന്ന ആളുകള്‍ അധികവും അന്യ സംസ്‌ഥാനത്ത് നിന്നുള്ളവരാണ്. കൂടുതല്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനുള്ള അനുമതി ലഭിച്ചാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന നഷ്‌ടത്തില്‍ നിന്നും കുറച്ചെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
Read also : നിസാമുദ്ദീൻ-എറണാകുളം പ്രത്യേക ട്രെയിനിന്റെ 8 സ്‌റ്റോപ്പുകൾ ഒഴിവാക്കുന്നു