നീലേശ്വരം: സതേൺ റെയിൽവേ തീവണ്ടി സമയക്രമം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി 8 സ്‌റ്റോപ്പുകൾ ഒഴിവാക്കും. കേരളത്തിലൂടെ ദിവസവും ഓടുന്ന ഹസ്രത്ത്-നിസാമുദ്ദീൻ-എറണാകുളം സൂപ്പർഫാസ്‌റ്റ് പ്രത്യേക (02618) തീവണ്ടിയുടെ 8 സ്‌റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. നവംബർ 30 മുതലാണ് പുതിയ ക്രമീകരണം നിലവിൽ വരിക.
എറണാകുളത്ത് നിന്ന് നിസാമുദ്ദീനിലേക്കുള്ള യാത്രയിൽ നിലവിലുള്ള 47 സ്‌റ്റോപ്പുകളിലും തീവണ്ടി നിർത്തുന്നുണ്ട്. എന്നാൽ എറണാകുളത്തേക്ക് വരുമ്പോളാണ് തീവണ്ടിയുടെ 8 സ്‌റ്റോപ്പുകൾ ഒഴിവാക്കുക. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം സ്‌റ്റോപ്പുകളാണ് ഒഴിവാക്കുന്നത്. രാത്രി 11 മുതൽ പുലർച്ചെ 4 വരെ പ്രധാന സ്‌റ്റേഷനുകളിൽ മാത്രം തീവണ്ടി നിർത്തിയാൽ മതിയെന്നാണ് പുതിയ തീരുമാനം.
കോവിഡ് അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കേരളത്തിലൂടെ നിസാമുദ്ദീൻ-എറണാകുളം, ലോകമാന്യതിലക്-തിരുവനന്തപുരം എന്നീ പ്രത്യേക തീവണ്ടികളായിരുന്നു ഓടിയിരുന്നത്. കോവിഡ് രോഗ വ്യാപനം തടയുന്നതിനായി ജില്ലാ ആസ്‌ഥാനങ്ങളിൽ മാത്രമായിരുന്നു തീവണ്ടികൾക്ക് സ്‌റ്റോപ്പ് അനുവദിച്ചിരുന്നത്. മംഗള-ലക്ഷദ്വീപ് എക്‌സ്‌പ്രസ് ഓടുന്ന സമയത്താണ് നിലവിൽ ഈ തീവണ്ടി ഓടുന്നത്. തീവണ്ടികൾ പഴയ രീതിയിൽ ഓടി തുടങ്ങുമ്പോൾ ഇപ്പോൾ ഒഴിവാക്കിയിരിക്കുന്ന സ്‌റ്റോപ്പുകൾ പൂർണമായും നഷ്‌ടപ്പെടാനും സാധ്യതകളുണ്ട്.
Read also: ദേവനെ വാഴ്‌ത്തി ഫോർബ്‌സ് ഇന്ത്യ; പരിഹാസം; പിന്നാലെ അഭിമുഖം നീക്കം ചെയ്‌തു