കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കോഴിക്കോട് മാവൂർ റോഡ് ഉപരോധിച്ചു. പ്ളസ് വണ്ണിന് ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക, കൂടുതൽ ഹയർസെക്കണ്ടറി സ്‌കൂളുകൾ ജില്ലയിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി.
ഫ്രറ്റേണിറ്റി സംസ്‌ഥാന സെക്രട്ടറി പിഎച് ലത്തീഫ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുനീബ് എളങ്കമൽ, ജില്ലാ ജനറൽ സെക്രട്ടറി ലത്തീബ് കായക്കൊടി തുടങ്ങിയ പത്തോളം പ്രവർത്തകരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ കോഴിക്കോട് പുതിയ ബസ് സ്‌റ്റാൻഡിന് സമീപം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പിന്നാലെ മാവൂർ റോഡ് ഉപരോധിക്കുകയും ചെയ്‌തു.
അതേസമയം, അറസ്‌റ്റിലായ നേതാക്കളെ പോലീസ് മർദ്ദിച്ചതായി പ്രവർത്തകർ ആരോപിച്ചു. വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. പ്ളസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് അവസാനിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ 40 ശതമാനത്തോളം വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഇതേ തുടർന്നാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചത്.
Most Read: അമരീന്ദർ സിങ്ങിന്റെ പുതിയ പാർട്ടി; പ്രഖ്യാപനം നാളെ