ന്യൂഡെൽഹി: മുൻ കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ അരുൺ ജയ്റ്റ്ലിയുടെ മകൻ രോഹൻ ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. രോഹനെതിരായി മൽസരിച്ച സുനിൽകുമാർ ഗോയൽ നോമിനേഷൻ പിൻവലിച്ചതോടെ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രോഹനെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു.
ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്ക് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി ശനിയാഴ്‌ചയായിരുന്നു. അഭിഭാഷകൻ കൂടിയായ രോഹൻ അടുത്ത വർഷം ജൂൺ 31 വരെ പ്രസിഡണ്ടായി തുടരും. അസോസിയേഷന്റെ മറ്റ് പോസ്‌റ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 5 മുതൽ 8 വരെ നടക്കും.
Also Read: സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി
അസോസിയേഷനിലുണ്ടായ തർക്കങ്ങളെ തുടർന്ന് മുൻ പ്രസിഡണ്ട് രജത് ശർമ രാജി വെച്ചിരുന്നു. ഈ സ്‌ഥാനത്തേക്കാണ് പുതിയ തെരഞ്ഞെടുപ്പ് നടത്തിയത്. കൂടാതെ, ട്രഷറർ, നാല് ഡയറക്‌ടർമാർ എന്നിവയടക്കം ആറ് ഒഴിവുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രോഹന്റെ പിതാവ് അരുൺ ജയ്റ്റ്ലി ബിസിസിഐ വൈസ് പ്രസിഡണ്ടായും ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.