ന്യൂഡെൽഹി: സൈനിക സ്‌കൂൾ പ്രവേശനത്തിന് 27 ശതമാനം പിന്നോക്ക (ഒബിസി) സംവരണം ഏർപ്പെടുത്തും. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്‌ടോബർ 13ന് തന്നെ ഇതുസംബന്ധിച്ച ഉത്തരവ് എല്ലാ സൈനിക സ്‌കൂളുകളിലും നൽകിയിട്ടുണ്ട്.
നിലവിൽ പട്ടികജാതി വിഭാഗക്കാർക്ക് 15 ശതമാനവും പട്ടികവർഗ വിഭാഗക്കാർക്ക് 7.5 ശതമാനവും സേനയിൽ നിന്നും വിരമിച്ചവരുടെ മക്കൾക്ക് 25 ശതമാനവും സംവരണമുണ്ട്. ഇതിനു പുറമെയാണ് ഒബിസി വിഭാഗക്കാർക്കുള്ള സംവരണം ഏർപ്പെടുത്തുന്നത്.
എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ നിരവധി പേരാണ് വിമർശനം ഉയർത്തുന്നത്. സായുധസേനയിൽ ജാതിവിവേചനത്തിന്റെ വിത്തുപാകുന്ന ദൂരവ്യാപക പ്രത്യാഘാതത്തിന് പുതിയ നീക്കം കാരണമാകുമെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രതിരോധ മന്ത്രാലയം ഈ വിമർശനങ്ങളെ തള്ളി. ദേശീയ മാനദണ്ഡങ്ങൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമാണ് സംവരണമെന്ന് മന്ത്രാലയം അറിയിച്ചു.
എല്ലാ സൈനിക സ്‌കൂളുകളിലെയും 67 ശതമാനം സീറ്റുകൾ ആ സംസ്‌ഥാനത്തെ അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികൾക്കാണ് അനുവദിച്ചിരിക്കുന്നത്. 33 ശതമാനം മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്കാണ്. സംവരണം ചെയ്‌തിരിക്കുന്ന സീറ്റുകളിലേക്ക് വിദ്യാർഥികളെ ലഭിച്ചില്ലെങ്കിൽ 67 ശതമാനം തികക്കുന്നതിനായി ആ സീറ്റുകൾ പ്രതിരോധ, ജനറൽ സീറ്റുകളായി പരിഗണിച്ച് വിദ്യാർഥികൾക്ക് പ്രവേശനം നൽകും.
ആറാം ക്ളാസ് മുതലാണ് സൈനിക സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുന്നത്. മൽസര പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെയും ശാരീരിക ക്ഷമതയുടെയും അടിസ്‌ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.
Read also: ഫഹദിന്റെ ‘ഇരുള്‍’ ടൈറ്റില്‍ പോസ്‌റ്റർ പുറത്തുവിട്ടു