കോഴിക്കോട്: കൊടുവള്ളിയിൽ പച്ചക്കറി കച്ചവടത്തിന്റെ മറവിൽ വിൽപനക്കായി സൂക്ഷിച്ച 14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുവള്ളി തലപ്പെരുമണ്ണ പുൽപ്പറമ്പിൽ ഷബീർ(33) ആണ് അറസ്‌റ്റിലായത്. ഇന്നലെ വൈകിട്ട് ആറുമണിക്ക് കൊടുവള്ളി തലപ്പെരുമണ്ണയിൽ ഇയാൾ നടത്തുന്ന ടൊമാറ്റോ ഫ്രൂട്‌സ് ആൻഡ് വെജ് എന്ന കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്ന് കൂട്ടാളി ലോറിയിൽ എത്തിക്കുന്ന കഞ്ചാവ് കടയിൽ സൂക്ഷിച്ച് മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. പിടിക്കപെടാതിരിക്കാൻ വിൽപന നേരിട്ട് നടത്താതെ കൂട്ടാളിയെക്കൊണ്ട് ചെയ്യിപ്പിക്കുകയാണ് പതിവ്. ആന്ധ്രയിൽ നിന്ന് കിലോക്ക് 5,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് നാട്ടിൽ 25,000 രൂപയ്‌ക്കാണ് വിൽക്കുന്നത്.
മുൻപ് ഗൾഫിൽ ജോലി ചെയ്‌തിരുന്ന ഷബീർ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ എട്ട് ലക്ഷത്തോളം രൂപ വിലവരും. കോഴിക്കോട് റൂറൽ എസ്‌പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും.
Most Read: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പാർട്ടി സമ്മേളനങ്ങൾ; ഹരജി തള്ളി ഹൈക്കോടതി