ന്യൂഡെൽഹി: സ്വവർഗ വിവാഹത്തിന് നിയമസാധുത ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം പൂർത്തിയായി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്ന കാര്യത്തിൽ പൊതുസദാചാരം പരിഗണിച്ചാവില്ല തീരുമാനമെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്‌തമാക്കി. ഭരണഘടന അനുസരിച്ചാകും തീരുമാനമെന്നും ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു.
സ്വവർഗ പങ്കാളികൾക്ക് ചില ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിരുന്നു. ഇക്കാര്യം പഠിക്കാൻ കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നൽകുമെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ബാങ്ക് അക്കൗണ്ട്, പെൻഷൻ, ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളിലെ അവകാശം പരിശോധിക്കുമെന്നും കേന്ദ്രം വ്യക്‌തമാക്കി.
വിവാഹത്തിന് അംഗീകാരം നൽകിയില്ലെങ്കിലും സ്വവർഗ ദമ്പതികൾക്ക് സാമൂഹികപരമായ ആനുകൂല്യങ്ങൾ നൽകാൻ എന്ത് ചെയ്യാനാകുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. സ്വവർഗ ദമ്പതികൾക്ക് സംയുക്‌ത ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, ഇൻഷുറൻസ് പോളിസികളിൽ പങ്കാളിയെ നോമിനിയായി വയ്‌ക്കുക തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോയെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രം കോടതിയിൽ നിലപാട് അറിയിച്ചത്.
പാരമ്പര്യ രീതികളെ തിരുത്തി കുറിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്ന് കഴിഞ്ഞ ദിവസം വാദം കേൾക്കവേ സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. പാരമ്പര്യത്തിന്റെ കാര്യം ഉയർത്തിപ്പിടിച്ചു വാദിക്കുകയാണെങ്കിൽ അത് ലംഘിക്കപ്പെടാൻ തന്നെയുള്ളതാണെന്നും കോടതി വ്യക്‌തമാക്കി. പല പാരമ്പര്യങ്ങളും മറികടന്നില്ലായിരുന്നുവെങ്കിൽ ജാതി ഉൾപ്പടെയുള്ള വിഷയങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ അവസ്‌ഥ എന്താകുമായിരുന്നുവെന്നും കോടതി ചോദിച്ചു.
വിവാഹത്തിന്റെ കാര്യത്തിൽ അടക്കം ഈ മാറ്റങ്ങൾ ആവശ്യമാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്‌തമാക്കി. സമയം മാറുന്നതിന് അനുസരിച്ചു വിവാഹത്തെ കുറിച്ചുള്ള ചിന്തകളും മാറേണ്ടതുണ്ടെന്നും ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി. വിവാഹത്തിന്റെ സുപ്രധാന വശമെന്നത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക ആണെന്നും ചീഫ് ജസ്‌റ്റിസ് ചൂണ്ടിക്കാട്ടി.
Most Read: ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്