ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. അറസ്‌റ്റ് നിയമവിരുദ്ധം ആണെന്ന് പാക് സുപ്രീം കോടതി വ്യക്‌തമാക്കി. ഇമ്രാന് ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌ത രീതിയിലാണ് സുപ്രീം കോടതി അതൃപ്‌തി രേഖപ്പെടുത്തിയത്.
ഇസ്‌ലാമാബാദ് കോടതി വളപ്പിൽ നിന്നാണ് ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌തത്. ആരെയും കോടതിയിൽ നിന്ന് അറസ്‌റ്റ് ചെയ്യാനാകില്ലെന്നും കോടതി വ്യക്‌തമാക്കി. അൽ ഖാദിർ ട്രസ്‌റ്റ് അഴിമതി കേസിൽ തന്നെ അറസ്‌റ്റ് ചെയ്‌തതിന് എതിരെ ഇമ്രാൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നിയമവിരുദ്ധമായി കോടതി വളപ്പിൽ നിന്നും നൂറോളം സൈനികർ കടന്നുകയറിയാണ് ഇമ്രാനെ അറസ്‌റ്റ് ചെയ്‌തതെന്നും, പോലീസുകാർ മോശമായി പെരുമാറിയെന്നും ഇമ്രാന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കോടതിയലക്ഷ്യമാണ് ഈ നടപടിയെന്നും ഇമ്രാന്റെ അഭിഭാഷകൻ വാദിച്ചു. മുൻകൂർ ജാമ്യത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന കാര്യം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും ഇമ്രാനൊട് കോടതി പറഞ്ഞു. ചീഫ് ജസ്‌റ്റിസ് ഉമർ അതാ ബൻഡിയാളിന്റേതാണ് ഉത്തരവ്.
ഇമ്രാൻ ഖാന്റെ അറസ്‌റ്റിന് പിന്നാലെ പാകിസ്‌ഥാനിൽ കലാപം രൂക്ഷമായിരുന്നു. ക്വിറ്റയിൽ നടന്ന സംഘർഷത്തിൽ ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകരായ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. വിവിധ സ്‌ഥലങ്ങളിൽ പോലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. 20ലേറെ പേർക്ക് പരിക്കേറ്റു. ഇസ്‌ലാമാബാദിലും കറാച്ചിക്കും പുറമെ പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റും വിച്ഛേദിച്ചു.
Most Read: ആശുപത്രി സംരക്ഷണ നിയമം; അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കും