തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ കൊല്ലപ്പെട്ടതിന്റെ പശ്‌ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയുടെ നിർദ്ദേശങ്ങളും ഓർഡിനൻസിൽ പരിഗണിക്കും. ആരോഗ്യ സർവകലാശാലയുടെ അഭിപ്രായവും തേടും.
ആരോഗ്യപ്രവർത്തകർക്ക് എതിരായ ആക്രമണങ്ങളിൽ കർശന ശിക്ഷ ഉറപ്പാക്കും. നിശ്‌ചിത സമയത്തിനുള്ളിൽ അതിക്രമ കേസുകളിൽ അന്വേഷണം പൂർത്തിയാക്കും. 2012ലെ ആശുപത്രി സംരക്ഷണ നിയമത്തിൽ ഭേദഗതികൾ വരുത്തിയാകും ഓർഡിനൻസ്. സുരക്ഷ ഉറപ്പാക്കാൻ പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട്പോസ്‌റ്റുകൾ സ്‌ഥാപിക്കും. മറ്റു ആശുപത്രികളിൽ പോലീസ് നിരീക്ഷണവും ഉറപ്പാക്കും.
എല്ലാ ആശുപത്രികളിലും സിസിടിവി സ്‌ഥാപിക്കും. പ്രതികളെ/ അക്രമ സ്വഭാവം ഉള്ളവരെ ആശുപത്രികളിൽ കൊണ്ടുവരുമ്പോൾ പ്രത്യേക സുരക്ഷ ഉറപ്പാക്കണം. വർഷത്തിൽ രണ്ടു തവണ ആശുപത്രികളിൽ സുരക്ഷാ ഓഡിറ്റ് നടത്തും. സർക്കാർ ആശുപത്രികളിൽ രാത്രികളിൽ കാഷ്വാലിറ്റിയിൽ രണ്ടു ഡോക്‌ടർമാരെ നിയമിക്കുന്നതും പരിഗണനയിലാണ്.
അതേസമയം, ആശുപത്രികൾ ആക്രമിക്കപ്പെടുന്ന പശ്‌ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ സുരക്ഷാ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ രംഗത്തെത്തി. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിൽസ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
Most Read: ഡെൽഹിയുടെ അധികാരം സംസ്‌ഥാന സർക്കാരിന് തന്നെ; കേന്ദ്രത്തിന് തിരിച്ചടി