ന്യൂഡെൽഹി: ഡെൽഹിയിലെ ഭരണനിർവഹണം സംബന്ധിച്ച തർക്കത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. ഡെൽഹിയിൽ ഭരണപരമായ അധികാരം ഡെൽഹി സർക്കാരിനാണെന്ന് സുപ്രീം കോടതി വിധിച്ചു. പോലീസ്, ലാൻഡ്, പബ്ളിക് ഓർഡർ എന്നിവ ഒഴിച്ചുള്ള അധികാരങ്ങൾ സംസ്‌ഥാനത്തിനാണെന്നും കോടതി വ്യക്‌തമാക്കി. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
കേന്ദ്ര സർക്കാരും ഡെൽഹിയിൽ അധികാരത്തിലിരിക്കുന്ന ആംആദ്‌മി പാർട്ടി സർക്കാരും തമ്മിലുള്ള ഭരണ നിർവഹണം സംബന്ധിച്ച് വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് ഇതോടെ അന്തിമവിധി ഉണ്ടായിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ചു കേന്ദ്ര സർക്കാർ ഡെൽഹിയിലെ ഉദ്യോഗസ്‌ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ചു ഡെൽഹി സർക്കാർ നൽകിയ ഹരജിയിലാണ് വിധി പ്രസ്‌താവം.
നിയമനങ്ങൾ നടത്താൻ ഡെൽഹി സർക്കാരിന് അധികാരം ഉണ്ട്. എല്ലാ സംസ്‌ഥാനങ്ങൾ പോലെത്തന്നെ ഡെൽഹിയിലും യഥാർഥ അധികാരമുള്ളത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും കോടതി വ്യക്‌തമാക്കി. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പിലാക്കാൻ ലഫ്. ഗവർണർ ബാധ്യസ്‌ഥനാണ്. സർക്കാരിന് ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാൻ അവകാശം ഉണ്ടെന്നും കോടതി വ്യക്‌തമാക്കി.
ഭരണഘനയുടെ ആർട്ടിക്കിൾ 239 എ അനുസരിച്ചു പ്രവർത്തിക്കാനുള്ള അധികാരം ഡെൽഹി സർക്കാരിന് ഉണ്ടെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ഡെൽഹിയുടെ യഥാർഥ അധികാരം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീം കോടതി 2019ലും വിധിച്ചിരുന്നു. രാജ്യതലസ്‌ഥാനത്തിന്റെ ഭരണത്തലവൻ ലഫ്. ഗവർണർ ആണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്‌മി പാർട്ടി നൽകിയ ഹരജിയിലാണ് അന്നത്തെ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്.
ലഫ്. ഗവർണറേക്കാൾ മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാളിനാണ് കൂടുതൽ അധികാരമെന്ന് വ്യക്‌തമാക്കിയ കോടതി, പൊതു ഉത്തരവുകൾ, പോലീസ്, ഭൂമി എന്നിവയിൽ മാത്രമായി ലഫ്. ഗവർണറുടെ അധികവും പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ ഉപേദേശപ്രകാരം വേണം ലഫ്. ഗവർണർ പ്രവർത്തിക്കാനെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ, അതിന് ശേഷവും ഉദ്യോഗസ്‌ഥ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഡെൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടർന്നു.
ഇതേ തുടർന്ന് വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വന്നു. കേന്ദ്ര സർക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് മൂന്നംഗ ബെഞ്ച് ഡെൽഹി സർക്കാരിന്റെ ഹരജി അഞ്ചംഗ ബെഞ്ചിന് വിട്ടത്. എന്നാൽ, അഞ്ചംഗ ബെഞ്ച് വാദം കേൾക്കവേ ഈ വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിധി പ്രസ്‌താവം.
Most Read: സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ