തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ച സംഭവത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സമരം തുടരുമെന്ന് ഐഎംഎ. മുഖ്യമന്ത്രിയുമായും ഉദ്യോഗസ്‌ഥരുമായും നടത്തിയ ചർച്ചക്ക് ശേഷമാണ് പ്രഖ്യാപനം. ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രി അനുഭാവപൂർവം കേട്ടെന്നും ആവശ്യങ്ങളിൽ വ്യക്‌തമായ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്നും ഐഎംഎ അറിയിച്ചു.
ആശുപത്രി സംരക്ഷണ ഓർഡിനൻസ്, ആശുപത്രികൾ സംരക്ഷണ മേഖലകളാക്കൽ എന്നിവയിൽ കൃത്യമായ തീരുമാനം ഇല്ലാതെ നിലപാടിൽ നിന്ന് പിന്തിരിയേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്‌ടർമാരുടെ സംഘടനകൾ. ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും ഐഎംഎയുടെ നേതൃത്വത്തിൽ ഇന്നും മാർച്ച് നടത്തും.
സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ ഇന്നും ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അത്യാഹിത വിഭാഗങ്ങൾ, ഐസിയു, ലേബർ റൂമുകളിൽ സമരം ഉണ്ടാവില്ല. പണിമുടക്ക് ശക്‌തമായാൽ ഒപികൾ സ്‌തംഭിപ്പിക്കാനാണ് സാധ്യത. മുഴുവൻ ആരോഗ്യപ്രവർത്തകരും സമരത്തിനൊപ്പം ആണെന്ന നിലപാടിലാണ്.
Most Read: സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്‌ഫോടനം; അഞ്ചുപേർ അറസ്‌റ്റിൽ