ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. ഡെൽഹി അതിർത്തികളിലെ കർഷക സമരം തുടരുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പിന്നാലെ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കർഷക സംഘടനകളുടെ ആവശ്യം. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ഇന്ന് നിർണായക യോഗം ചേരുന്നത്.
മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ് നിലവിൽ കർഷക സംഘടനകൾ. താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുളള കേന്ദ്ര സർക്കാർ ആവശ്യവും യോഗം ഇന്ന് ചർച്ച ചെയ്യും.
സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന കേന്ദ്രസർക്കാർ പ്രതികരണത്തിലും, ആറിന ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതിലും കർഷക സംഘടനകൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. അതേസമയം മരിച്ച കർഷകരുടെ കണക്ക് അറിയില്ലെന്ന കേന്ദ്ര കൃഷിമന്ത്രിയുടെ പ്രസ്‌താവനയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വരികയും ചെയ്‌തു.
പ്രധാനമന്ത്രിയുടെ തെറ്റായ തീരുമാനത്തിലൂടെ 700 കർഷകർക്കാണ് ജീവൻ നഷ്‌ടമായതെന്നും, മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രം നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ചികിൽസയിൽ വീഴ്‌ച; ഡോക്‌ടറിൽ നിന്ന് പിഴ ഈടാക്കി ബാലാവകാശ കമ്മീഷൻ