മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം സച്ചാര്‍ – പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളെ അട്ടിമറിക്കുന്നതും, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കലുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി.
ഹൈകോടതി വിധിയുടെ പേര് പറഞ്ഞ് കൈ കഴുകാന്‍ സര്‍ക്കാരിന് സാധിക്കില്ല. കോടതികളില്‍ നിന്ന് തെറ്റായ വിധികളുണ്ടാകുമ്പോള്‍ അതിനെതിരെ അപ്പീല്‍ പോകുകയോ, നിയമ നിര്‍മാണം നടത്തുകയോ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്; ബുഖാരി തങ്ങള്‍ പറഞ്ഞു.
വിദ്യഭ്യാസ പരമായി പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളുടെ അവകാശങ്ങള്‍ അവര്‍ക്ക് വകവെച്ചു നല്‍കണമെന്നും സച്ചാര്‍ – പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കി മുസ്‌ലിംകളോട് നീതി പുലര്‍ത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
മറ്റു ന്യൂന പക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, മുസ്‌ലിംകളുടെ പിന്നാക്കാവസ്‌ഥക്ക് പരിഹാരമായി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ വീതിച്ച് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ആശങ്ക സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും ഖലീലുല്‍ ബുഖാരി തങ്ങള്‍ ആവശ്യപ്പെട്ടു.
Most Read: സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി