ലക്‌നൗ: കോവിഡ് ഭീഷണിക്കിടെ കൻവാർ യാത്ര നടത്താനുള്ള യുപി ഗവൺമെന്റിന്റെ നീക്കത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. തീരുമാനം പുനഃപരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന് പിന്നാലെ നിലപാട് തിരുത്തിയിരിക്കുകയാണ് യുപി. കൻവാർ യാത്ര റദ്ദാക്കാനായി യുപി സർക്കാർ തീർഥാടനത്തിന്റെ നടത്തിപ്പുകാരായ കൻവാർ യൂണിയനുകളെ സമീപിച്ചു.
കോവിഡ് സാഹചര്യത്തിൽ തീർഥാടനം റദ്ദാക്കണമെന്ന കാര്യം കൻവാർ യൂണിയനുകളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് യോഗി സർക്കാർ. ചർച്ചകൾക്ക് ശേഷം തീർഥാടനം റദ്ദാക്കാനുള്ള തീരുമാനം കൻവാർ യൂണിയനുകൾ തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കോവിഡ് പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷവും കൻവാർ യാത്ര നടത്തിയിരുന്നില്ല.
വെള്ളിയാഴ്‌ചയാണ് സുപ്രീം കോടതി കൻവാർ യാത്ര സംബന്ധിച്ച കേസ് പരിഗണിച്ചത്. എല്ലാ പൗരൻമാരെയും ബാധിക്കുന്ന വിഷയമാണിതെന്നും ഭരണഘടനയുടെ 21ആം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തേക്കാളും പ്രധാനപ്പെട്ടതല്ല മതപരമായ ആചാരങ്ങളെന്നും സുപ്രീം കോടതി പരാമർശിച്ചിരുന്നു. കൻവാർ യാത്രക്ക് ഒരു കാരണവശാലും അനുമതി നൽകാൻ കഴിയില്ലെന്നും സുപ്രീം കോടതി ഉറപ്പിച്ച് പറഞ്ഞു. തിങ്കളാഴ്‌ചക്കകം നിലപാട് വ്യക്‌തമാക്കാൻ യുപി സർക്കാരിനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റാൻ യുപി ഗവൺമെന്റ് നിർബന്ധിതരായത്.
കൻവാർ യാത്രക്ക് ഉത്തരാഖണ്ഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയാകും എന്നതിനാൽ തീർഥാടനം അനുവദിക്കാനാകില്ലെന്ന് ആയിരുന്നു ഉത്തരാഖണ്ഡ് സർക്കാരിന്റെ വിശദീകരണം.
Also Read: രാജ്യത്തെ കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്ന്; പ്രധാനമന്ത്രി