ന്യൂഡെൽഹി : രാജ്യത്ത് നിലവിൽ റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകളിൽ 80 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നാണെന്ന് വ്യക്‌തമാക്കി പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഒഡീഷ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്‌ച നടത്തിയത്.
നിലവിൽ കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങൾ മൂന്നാം തരംഗ സാധ്യത ഒഴിവാക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും, ടെസ്‌റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേറ്റ് എന്ന സമീപനം മുന്‍നിര്‍ത്തി മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി. രോഗവ്യാപനം ഉയർന്ന 6 സംസ്‌ഥാനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫലവത്തായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കൂടാതെ പരസ്‌പര സഹകരണത്തിലൂടെയും, യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെയുമാണ് രാജ്യം കോവിഡിനെതിരെ പോരാടിയതെന്നും, നിലവിൽ മൂന്നാം തരംഗത്തെ കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴും പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയർന്നു തുടരുന്ന സംസ്‌ഥാനങ്ങളിലെ സ്‌ഥിതി കൂടുതൽ ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസിൽ ആക്രമണം; ഒരാൾക്ക് വെട്ടേറ്റു