തിരുവനന്തപുരം: നിരവധി പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കുന്ന സ്‌ത്രീധന സമ്പ്രദായം തുടച്ചു നീക്കുന്നതിന് കേരളത്തിലെ സർവകലാശാലകൾ ശക്‌തമായ പ്രചാരണം തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോളേജ് പ്രവേശന സമയത്ത് വിദ്യാർഥികളും രക്ഷിതാക്കളും സ്‌ത്രീധനത്തിന് എതിരായ ബോണ്ടിൽ ഒപ്പ് വെക്കണം. ജീവനക്കാരും ഇതിന് തയ്യാറാകണ൦. പെൺകുട്ടികൾ ധീരമായി നിലപാടെടുക്കണം. അതിന് അവരെ പ്രാപ്‌തരാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ബിരുദദാന ചടങ്ങിനും ഇതുണ്ടാകണം. സർവകലാശാലകൾക്ക് ഇതിന് അധികാരമുണ്ട്. സർവകലാശാലകൾ നൽകുന്ന ബിരുദം ദുരുപയോഗം ചെയ്യാൻ കഴിയില്ല. വൈസ് ചാൻസലർമാരുടെ യോഗത്തിൽ ക്രിയാത്‌മകമായ പല നിർദ്ദേശങ്ങളും ഉയർന്നു. തിരുവനന്തപുരത്ത് ഈ മാസം 21ന് വീണ്ടും യോഗം ചേരു൦. മറ്റുള്ള വിസിമാർ കൂടി പങ്കെടുത്ത് അന്തിമ രൂപം നൽകു൦. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നു൦ പലരും തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
അതേസമയം, കാലടി സർവകലാശാല ഉത്തരപേപ്പർ കാണാതായ സ൦ഭവത്തിൽ തനിക്ക് ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്ന് ഗവർണർ പ്രതികരിച്ചു. വിഷയത്തിൽ കുറ്റക്കാ൪ക്കെതിരെ ശക്‌തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Most Read: ഓണച്ചന്തകൾ ഓഗസ്‌റ്റ് 14 മുതൽ; ഓൺലൈൻ വിപണനത്തിലേക്ക് സപ്ളൈകോയും