ബത്തേരി: ഭർതൃ വീട്ടുകാർക്കെതിരെ സ്‌ത്രീധന പീഡന പരാതിയുമായി യുവതി രംഗത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി ഷഹാന ബാനുവും 11 വയസുകാരി മകളുമാണ് സ്‌ത്രീധന പീഡന പരാതിയുമായി രംഗത്തുവന്നത്. വിവാഹമോചനം നേടാതെ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചെന്ന് ആരോപിച്ചു ഇരുവരും ഭർതൃവീടിന് മുന്നിൽ ബഹളം വെച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ ശാന്തമാക്കി.
സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവായ നായ്‌ക്കട്ടി സ്വദേശി അബൂബക്കർ സിദ്ദിഖിൽ നിന്നും വീട്ടുകാരിൽ നിന്നും കൊടിയ പീഡനങ്ങൾ സഹിക്കേണ്ടി വന്നെന്നാണ് ഷഹാന പറയുന്നത്. ഉപ്പ മരിച്ചതിന് ശേഷം ഭർത്താവും രണ്ടു സഹോദരിമാരും അവരുടെ ഭർത്താക്കൻമാരും ചേർന്ന് സ്‌ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. എന്റെ കൈയിൽ ഇനിയൊന്നും കൊടുക്കാനില്ല. എല്ലാം ഞാൻ കൊടുത്തു. 37 പവനും മൂന്ന് ലക്ഷം രൂപയും കൊടുത്തു. ഭർത്താവ് വീട്ടിൽ വന്നു നിരന്തരം ശല്യം ചെയ്യുകയാണെന്നും ഷഹാന പറയുന്നു.
ഒന്നര വർഷമായി മാറി താമസിക്കുന്നതിനിടെ ഭർത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികൾ ആരംഭിക്കുകയായിരുന്നു. നിയമപരമായി വിവാഹമോചനം നേടാതെ ഭർത്താവ് മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചു വീട്ടിൽ കൊണ്ടുവന്നു താമസിപ്പിച്ചെന്നും ഷഹാന പറയുന്നു. ഇതറിഞ്ഞ ഷഹാനയും മകളും ഭർത്താവിന്റെ വീടിന് മുന്നിലെത്തി ബഹളം വെക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി മകൾക്ക് ചിലവിന് പോലും ഒന്നും തരുന്നില്ലെന്നും ഷഹാന ആരോപിക്കുന്നു.
അതിനിടെ, വിഷയത്തിൽ പ്രതികരണവുമായി ഷഹാനയുടെ ഭർത്താവിന്റെ വീട്ടുകാർ രംഗത്തെത്തി. മകൾക്ക് ചിലവിന് നൽകുന്നുണ്ട്. പ്രശ്‌നത്തിൽ പലപ്പോഴായി മധ്യസ്‌ഥ ചർച്ചകൾ നടന്നതാണ്. ഷഹാനയുടെ ബന്ധുക്കൾ ഒത്തുത്തീർപ്പിന് വഴങ്ങിയില്ലെന്നും ഭർതൃ വീട്ടുകാർ പറയുന്നു. കുടുംബത്തിന് ചേരാത്ത രീതിയിലുള്ള ഷഹാനയുടെ ജീവിതമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് ഭർതൃ വീട്ടുകാരുടെ വാദം.
അതേസമയം, പരാതി നൽകുന്നതിനായി ഭർത്താവിന്റെ വീടിന് മുന്നിൽ ബഹളം വെച്ച യുവതിയെയും മകളെയും പോലീസ് കൂട്ടിക്കൊണ്ടുപോയി. എന്നാൽ, പോലീസ് ഭർത്താവിന്റെ കുടുംബത്തിന്റെ ഭാഗത്തു നിന്നാണ് ഇടപെട്ടതെന്നാണ് ഷഹാനയുടെ ആരോപണം. അതിനിടെ, ഭർത്താവ് മർദ്ദിച്ചെന്ന് കാട്ടി ഷഹാനയും മകളും ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു.
Most Read| തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല; നിർമല സീതാരാമൻ