കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞ സാഹചര്യത്തിൽ, കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ പതിവ് പോലെ തുറന്ന് പ്രവർത്തിക്കും. സ്‌ഥാപനങ്ങൾ നിപ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. അതേസമയം, കണ്ടെയ്‌ൻമെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ഓൺലൈൻ ആയി ക്‌ളാസുകൾ തുടരും.
ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സ്‌കൂളിലെത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ളാസ് മുറികളിലും സാനിറ്റൈസർ സ്‌ഥാപിക്കും. അതേസമയം, ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല.
നിലവിൽ 915 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവർ ഐസൊലേഷനിൽ കഴിയുകയാണ്. ഇന്നലെ 66 പേരെക്കൂടി സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 373 പേരെയാണ് സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ചികിൽസയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടുവെന്നും മറ്റുള്ള മൂന്ന് പേരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതിനിടെ, വടകര താലൂക്കിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പൂർണമായി ഒഴിവാക്കിയിരുന്നു. ഫറോക്ക് മുനിസിപ്പാലിറ്റിയിലും കോർപറേഷനിലെ 43,48,51 വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണി വരെ എല്ലാ കടകളും കമ്പോളങ്ങളും തുറന്ന് പ്രവർത്തിപ്പിക്കാം. ബാങ്കുകളും ട്രഷറിയും ഉച്ചക്ക് രണ്ടുമണി വരെ പ്രവർത്തിപ്പിക്കാം.
നിപ ബാധിച്ചു മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിയ സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. അതേസമയം, പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റെയ്‌നിൽ കഴിയുന്നവർ അത് തുടരണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ഐസൊലേഷനിലുള്ളവർ 21 ദിവസം അത് തുടരണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
Most Read| ‘പാകിസ്‌ഥാൻ നിരന്തര പ്രശ്‌നക്കാർ; ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കേണ്ടെന്ന്’ ഇന്ത്യ