ന്യൂഡെൽഹി: ജമ്മു കശ്‌മീർ വിഷയത്തിൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ പാകിസ്‌ഥാനെതിരെ നിലപാട് കടുപ്പിച്ചു ഇന്ത്യ. പാക് കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കക്കർ കശ്‌മീർ വിഷയം യുഎന്നിൽ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ രൂക്ഷമായ പ്രതികരണമുണ്ടായത്.
രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ പാകിസ്‌ഥാൻ പ്രതികരിക്കേണ്ടെന്നും ജമ്മു കശ്‌മീരും ലഡാക്കും പൂർണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളാണെന്നും യുഎന്നിൽ പാകിസ്‌ഥാന് മറുപടിയായി ഇന്ത്യ വ്യക്‌തമാക്കി. രണ്ടു അയൽരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിന്റെ താക്കോൽ കശ്‌മീരാണെന്നായിരുന്നു ഇന്നലെ അൻവറുൽ ഹഖ് കക്കർ പറഞ്ഞത്.
‘കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവും കശ്‌മീരും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മുവിലേയും കശ്‌മീരിലെയും ലഡാക്കിലേയും വിഷയങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. അതിൽ പാകിസ്‌ഥാന് അഭിപ്രായം പറയാൻ അവകാശമില്ല. ഇന്ത്യക്കെതിരെ അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു പാകിസ്‌ഥാൻ നിരന്തര പ്രശ്‌നക്കാരായി മാറിയിരിക്കുകയാണ്’- യുഎന്നിലെ യുഎൻജിഎ രണ്ടാം കമ്മിറ്റിയുടെ പ്രഥമ സെക്രട്ടറി പെറ്റൽ ഗലോട്ട് പറഞ്ഞു.
പാകിസ്‌ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും പെറ്റൽ സംസാരിച്ചു. ഓഗസ്‌റ്റിൽ പാകിസ്‌ഥാനിലെ ഫൈസലാബാദിൽ നിരവധി പള്ളികളും ക്രിസ്‌ത്യൻ വീടുകളും അഗ്‌നിക്കിരയായത് ഇന്ത്യ ചൂണ്ടിക്കാട്ടി. പാകിസ്‌ഥാനിൽ എല്ലാവർഷവും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള 1000 സ്‌ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിനിരയാക്കി വിവാഹം കഴിക്കുന്നതായും പെറ്റൽ ചൂണ്ടിക്കാട്ടി. പാകിസ്‌ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടുകളെ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ ആരോപണം.
Most Read| സംവരണ പട്ടിക പുതുക്കൽ: സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ്